ഭക്ഷണം

ഈ ഭൂമിയില്‍ മനുഷ്യരെ കൂടാതെ കോടാനുകോടി ജീവജാലങ്ങള്‍ ഉണ്ട്. പക്ഷേ ഇവയില്‍ ഏതെങ്കിലും ഒന്ന് ഭക്ഷണം കിട്ടാതെ വിറ്റാമിനുകളുടെയോ മിനറലിന്റേയൊ കുറവുമൂലം മരിക്കുന്നില്ല ഒരു രോഗവും വന്ന് അവ ആശുപത്രികളില്‍ പോകുന്നുമില്ല....
കാരണം ദൈവം അവയെ സൃഷ്‌ടിക്കും മുന്‍പ് തന്നെ അവയ്‌ക്കുള്ള ആഹാരം ഇവിടെ ഒരുക്കിയിരിക്കുന്നു..പശുവിന്റെ സൃഷിക്കും മുമ്പേ പുല്ലു സൃഷ്‌ടിച്ചു..പൂച്ചയെ സൃഷ്‌ടിച്ചതോടൊപ്പം ദൈവം എലിയേയും സൃഷ്‌ടിച്ചു....അങ്ങിനെ. അങ്ങിനെ...
എന്നാല്‍ നാം മനുഷ്യനോ..?ദൈവം ആദമിനേയും ഹവ്വയേയും സൃഷ്‌ടിക്കും മുന്‍‌പേ കായ്കനികളും പഴങ്ങളും കൊണ്ടു സമ്പുഷ്‌ടമായ ഏതെന്‍‌തോട്ടം മനുഷ്യനായി ഒരുക്കിവച്ചു. എന്നാല്‍ നാം മനുഷ്യര്‍ മാത്രം അതൊന്നും കൊണ്ട് തൃപ്തിപ്പെട്ടില്ല. അവന്‍ ഭക്ഷണം വിശപ്പു മാറ്റാന്‍ എന്നതിലുപരി സൗന്ദര്യവും ആയുസ്സും കൂട്ടന്‍ വേണ്ടി കഴിക്കുന്നു.
ലോകത്തെ മനുഷ്യര്‍ ഭാഷ, ജാതി, മത, ആചാരമര്യാദകള്‍, മുതല്‍ ശരീരപ്രകൃതി വരെ വ്യതസ്‌തങ്ങളാണെങ്കിലും എല്ലാവരും ഒരു കാര്യത്തില്‍ സമന്മാരാണ്. ഇവരില്‍ ആരും തന്നെ ഭക്ഷണത്തെ കുറിച്ചു ചിന്തിക്കാതിരിക്കുന്നില്ല. ഒന്നരമാസത്തോളം ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചു ജീവിക്കാമെന്നാലും ഒരുനേരം ഭക്ഷണം കഴിക്കാന്‍ പറ്റാതായാല്‍ എന്തൊ ശരീരത്തിനു സംഭവിച്ചു എന്ന വേവലാതിയും പ്രായാസവും..
ഭക്ഷണം നിയന്ത്രിച്ചതുകൊണ്ട് മരിച്ചവര്‍ ആരെങ്കിലും ഉണ്ടോ..?
ഇപ്പോള്‍ തന്നെ ഡയറ്റീഷന്‍സും ഭക്ഷണക്രമത്തെകുറിച്ചും ഒക്കെ ശാസ്‌ത്രം മുന്‍പെന്നെത്തെക്കാള്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതാണ് അവസ്‌ഥയെങ്കില്‍. ഒരു പതിറ്റാണ്ടു കഴിയുമ്പോള്‍ എന്താവും നമ്മുടെ പുതിയ ഭക്ഷണ രീതികള്‍"....?

പ്രവാസികളുടെ നാളെ.....

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനം സ്വദേശികള്‍ ഉണ്ടായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇന്നു അത് 44 ശതമാനത്തോളമാണ്. സമീപ ഭാവിയില്‍ അത് 75% ആക്കി ഉയര്‍ത്താന്‍ അതതു രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. മിടുക്കരായ സ്വദേശികള്‍ വിദ്യാഭ്യാസവും കഴിവും നേടി ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു തികച്ചും സ്വാഭാവികം മാത്രമാണ്.ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കരില്‍ അധികവും തൊഴില്‍ പരിചയം പോലും ആവശ്യമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ആണെങ്കില്‍ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍, വിവര സാങ്കേതികമേഖലയിലെ വിദഗ്‌ദ്ധരുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് ശ്രദ്ധേയമായ സത്യമാണ്.ഇപ്പോള്‍ തന്നെ കമ്പനി മെധാവികള്‍.P.R.O, IT.വിദഗ്‌ദ്ധര്‍ ഒക്കെ ഏകദേശം മുഴുവനായും സ്വദേശികള്‍ക്കും മറ്റു ജി.സി.സി പൗരന്‍‌മാര്‍ക്കുമായി സംഭരണം ചെയ്‌തിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളില്‍ വിദേശികള്‍ക്ക് പിടിച്ചു നില്‍‌ക്കാനാവുന്നത് സ്വദേശിവത്‌കരണം കടന്നുവന്നിട്ടില്ലാത്ത ചില അവിദഗ്‌ദ്ധ മെഖലകളില്‍ മാത്രമാണ്.പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ മേഖലയിലേക്കാണെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ ഏറിയ പങ്കും നല്ല വിദ്യാഭ്യാസവും ബിരുദവും ഉള്ളവരാണെന്നതാണ് സത്യം. ഏതൊരു രാജ്യത്തും കഴിവും വിദ്യാഭ്യാസവുമുള്ള പൗരന്മാര്‍ ആ രാജ്യത്തിന്റെ മൂലധനമായി കണക്കാക്കുമ്പോള്‍, സാക്ഷരതില്‍ വളരെ മുന്നില്‍ നില്‍‌ക്കുന്ന നമ്മുടെ കേരളത്തില്‍ ബിരുദധാരികള്‍ ഒരു ബാധ്യതയായി മാറുന്ന ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏതു ജോലിക്കായും അവര്‍ ഇറങ്ങി പുറപ്പെടും.ഇവിടെ എത്തിയാലോ, ജാള്യത കൊണ്ടോ പ്രിയപ്പെട്ടവരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതിയാണോ ആവോ, അത്തരക്കാര്‍ ഇവിടുത്തെ അവരുടെ വരുമാനമോ ജീവിത പ്രശ്‌നങ്ങളോ ആരെയും അറിയിക്കാതെ, നന്നായി ആഹാരം പോലും കഴിക്കതെ, നാളയെ കുറിച്ചു ചിന്തിക്കാതെ, ശമ്പളം മുഴുവനായും നാട്ടിലേക്കയക്കും. നാട്ടിലുള്ളവര്‍ 'ഗള്‍ഫ് സ്‌റ്റാറ്റസ് ' കാണിക്കാന്‍ ആര്‍ഭാടമായി തന്നെ നടക്കുമ്പോള്‍, പലര്‍‌ക്കും വെളിച്ചം പകരാന്‍ സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയായി മാറുന്നു സാധാരണ ഗള്‍ഫുകാരന്‍.ഗള്‍ഫിലെ കാലാവസ്ഥാവ്യതിയാനം പോലെ തികച്ചും അപ്രതീക്ഷിതമായി തന്നെ ഇവിടുത്തെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങള്‍ വന്നേക്കാം. ഇന്നല്ലെങ്കില്‍ നാളെ ഈ പോറ്റമ്മനാടിന്റെ മടിയില്‍ നിന്നും മാതൃരാജ്യത്തേക്ക് സ്ഥിരമായ പറിച്ചു നടല്‍ അനിവാര്യമെന്നു സാരം. നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമെന്നോണം തളര്‍ന്ന ശരീരവും മനസുമായി ശിഷ്‌ടജീവിതം കുടുമ്പത്തോടൊപ്പം കഴിയാന്‍ നാട്ടിലേക്ക് പോയി ഒന്നും ആവതെ, ഒന്നിനും ആവാത തളരുന്ന പലരെയും നമ്മുക്ക് ചുറ്റും കണ്ടെത്താനാവും.നാട്ടിലെ ഏതു ജോലിക്കും തൊഴില്‍ സുരക്ഷയും ക്ഷേമനിധി, പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഉള്ളപ്പോള്‍ നീണ്ട തൊഴില്‍ കാലയളവിനു ശേഷം ഒരു പ്രവാസി നാട്ടില്‍ വിമാനമിറങ്ങുന്നത് ഒരു വലിയ വട്ടപൂജ്യനായിട്ടാവും.പ്രവാസികളുടെ വിരലില്‍ എണ്ണാവുന്ന ആവശ്യങ്ങള്‍ സാധിച്ചു തന്നു പോയാല്‍ പിന്നെ മാറി മാറി ഈ ഐശ്വര്യ ഭൂമിയില്‍ വന്നിറങ്ങി ഇവിടുത്തെ ലക്‌ഷ്വറി ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് കോണ്ടീനെന്റല്‍ ഭക്ഷണവും കഴിച്ച് പ്രവാസികള്‍ക്കായി വീണ്ടും വഗ്‌ദാനങ്ങള്‍ തരാനും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാനും പറ്റാത്തിടത്തോളം നമ്മുടെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇതിനൊരു പരിഹാരം ഒരിക്കലും പ്രതീക്ഷിക്കേണ്ട.അതിനാല്‍ ഒരോരുത്തരുടേയും ഭാവി സ്വയം സുരക്ഷിതമാക്കുക.അതിനായി....ഇവിടുത്തെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും വ്യക്തമായ ഒരു ചിത്രം നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കു നല്‍‌കുക.അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ സമ്പാദിക്കലാണ്. അതിനാല്‍ നമ്മുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ചെലവു മാത്രം നടത്തുക.താന്‍ ഇവിടെ കഷ്‌ടപ്പെടുന്നത് കൊണ്ട് തന്റെ ബന്ധുക്കള്‍ സന്തോഷിക്കട്ടെ എന്നു കരുതുന്ന എത്രപേര്‍ക്ക് ഉറപ്പ് പറയാനാകും താന്‍ തിരികെ ചെന്നു കഴിഞ്ഞാലും ഇതേ നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാനാവുമെന്ന്..?പൊതുവേ ഇന്ത്യക്കരോടും പ്രത്യേകിച്ചു മലയാളികളോടും ഇവിടുത്തെ സ്വദേശികള്‍ക്കുള്ള മമത കളഞ്ഞു കുളിക്കുന്നതരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍‌ക്കുക.തൊഴില്‍ തരുന്ന നാട്ടിലെ സംസ്‌കാരവും ആചാരവും നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുക.ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍‌ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...!

ഒരു പെണ്ണുകെട്ടാനുള്ള പാടെയ്.......

അങ്ങിനെ ഞാന്‍ അഛന്റെയും അമ്മയുടെയും കാതിനു കുളിരു കോരുന്ന ആ വാര്‍ത്ത അറിയിച്ചു...വിവാഹത്തിനു ഞാന്‍ തയ്യാര്‍...!അല്ലേലും വയസ്സു മുപ്പത്തിരണ്ടായി ഇനിയും നീട്ടിവക്കുന്നതു ശരിയല്ലല്ലോ.സത്യത്തില്‍ ഇത്രയും വൈകിയതു തന്നെ മനപ്പൂര്‍വമല്ലായിരുന്നു.."വിധി..., അല്ലാതെന്തു പറയാനാ...!"നമ്മുടെ രാഷ്‌ട്രപിതാവിന്റെ ആദര്‍ശനങ്ങളില്‍ വിശ്വസിച്ചിരുന്ന ഞാന്‍ അദ്ധേഹം പതിനാറില്‍ വേളികഴിച്ചപ്പോള്‍ ഞാന്‍ ഒരു പതിനെട്ടിനെങ്കിലും കെട്ടിയില്ലെങ്കിലെങ്ങിനെയാ.. മോശമല്ലേ,,,,?അതിന്റെ ആദ്യപടിയായി ഒരു ജോലി കണ്ടെത്തണം..!അങ്ങിനെ പരിചയത്തിലുള്ളതും അല്ലാത്തതുമായ ഈ ഭൂമി മലയാളത്തിലെ ഒരുപാട്‌ ഗള്‍ഫുകാരുടെ കൈയും കാലും പിടിച്ച്‌ ഒരു വിസ സംഘടിപ്പിച്ചു ഒരു വിധം കഷ്‌ടപ്പെട്ടു ഗള്‍ഫിലെത്തി. അതിലും കഷ്‌ടപ്പെട്ട്‌ ഇവിടുത്തെ ദിവസങ്ങളെ ഉന്തിത്തള്ളി നീക്കി...അവാര്‍ഡു സിനിമ പോലെ ഇഴഞ്ഞു നീങ്ങിയ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യ അവധിക്കു നാട്ടിലെത്തി...വീട്ടുകാര്‍ കല്ല്യാണാലോചനകളുടെ ബഹളവും തുടങ്ങി...ഗാന്ധിയനായതു കൊണ്ടാകും എനിക്ക്‌ ഒരു നിബന്ധനയുണ്ടായിരുന്നു, "സ്‌ത്രീധനം വേണ്ടേ വേണ്ട...!"ഒരു പാവപ്പെട്ട കുടുമ്പത്തിലായിരുന്നു ആദ്യ പേണ്ണുകാണല്‍...!സുഭാഷിണി....സുന്ദരി..! കൂടുതലൊന്നും വിവരിക്കന്‍ അറിഞ്ഞു കൂടാത്തതു്‌ കൊണ്ടു പറയട്ടെ..ആകെക്കൂടി ഒരു കൊക്കോകൊള ബോട്ടില്‍ മാതിരിയുള്ള ശരീരഘടന..!!അങ്ങിനെ പെണ്ണു കാണല്‍ ചടങ്ങിനിടയില്‍ ഞങ്ങള്‍ക്ക്‌ സ്വകാര്യമായി സംസാരിക്കാന്‍ അനുവദിച്ചു കിട്ടിയ രണ്ടുമിനിട്ടിനുള്ളില്‍ അവള്‍ കാലിന്റെ തള്ളവിരല്‍കൊണ്ടു തറയില്‍ ഇന്ത്യയുടെയും പാക്കിസ്ഥന്റെയും ഭൂപടം വരച്ചു തീര്‍ത്തു...!!കാലുകൊണ്ടു ഇത്ര നന്നായി പടം വരക്കുന്ന ഇവള്‍ കൈകൊണ്ടു്‌ എത്ര പടങ്ങള്‍ വരക്കും എന്നോര്‍ത്തു നോക്കിക്കെ...!വീട്ടില്‍ ചെന്ന്‌ അമ്മയോട്‌ എന്റെ സ്റ്റാന്റ്‌ അവതരിപ്പിച്ചു..."ഞാന്‍ വിവാഹം കഴിക്കുന്നുവെങ്കില്‍ അതു സുഭാഷിണിയെ മാത്രമായിരിക്കും....പിന്നെ അധികം ലീവില്ലാത്തതു കൊണ്ടു കാര്യങ്ങള്‍ ഒക്കെ വേഗം വേണം..."പിറ്റേന്നു രാവിലെ വീട്ടില്‍ എല്ലവരും കണികണ്ടതു ബ്റോക്കര്‍ പരമുവിനെ ആയിരുന്നു...പരമു്‌ പറഞ്ഞു.."പെണ്ണിനും വീട്ടുകാര്‍ക്കും ചെക്കനെ ഇഷ്‌ടപ്പെട്ടു..പക്ഷേ സ്‌ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞപ്പോള്‍ അവര്‍ക്കൊരു സംശയം, ഇന്നത്തെ കാലത്ത്‌ ആരാ സ്‌ത്രീധനം ഒന്നും വേണ്ടെന്നു പറയുക..? അവരു പറയുന്നതു ചിലപ്പോള്‍ ഗള്‍ഫിലെ ജോലി നഷ്‌ടപ്പെട്ടു വന്നതാവും അതാ ഒന്നും വേണ്ട എന്നു പറയുന്നതെന്നാത്രേ...""ഭ്ഭ്‌ആ..." എന്നാട്ടാന്‍ അമ്മ വയ്‌ തുറന്നപ്പോഴേക്കും നാലുംക്കൂട്ടി മുറുക്കിയതിന്റെ ചുവന്ന അവശിഷ്‌ടങ്ങള്‍ അമ്മയുടെ വായില്‍നിന്നും പരമുവിന്റെ വസ്ത്രത്തിലേക്കു സാമന്യം നന്നായിതന്നെ തെറിച്ചു..അതും തുടച്ചു വേഗം പുറത്തേക്കോടിയതിനാല്‍ അമ്മയുടെ ബാക്കി വായിലിരുപ്പ്‌ കേല്‍ക്കേണ്ടി വന്നില്ല..ഭാഗ്യവാന്‍...!!!പരമു തന്നെ വേറെ ഒന്നു ചാന്‍സും ആയി എത്തി..സുശീല....!ആദ്യ ദര്‍ശനത്തില്‍ തന്നെ എന്റെ മനസു മന്ത്രിച്ചു: "ഇതാണു തന്റെ പെണ്ണു്‌"ആദ്യത്തേതു മുടങ്ങിയതു ഭാഗ്യം...!!ഇല്ലേല്‍ ഇതേ പൊലൊരു സുന്ദരിയെ കിട്ടുമായിരുന്നൊ....?പിറ്റേന്നു രാവിലെ തന്നെ പരമു പാഞ്ഞെത്തി...പരമു പറഞ്ഞു.."വീട്ടുകാര്‍ക്കൊക്കെ ഇഷ്‌ടപ്പെട്ടു..പക്ഷെ പെണ്ണിനു്‌ ചെറിയ ഒരിഷ്‌ടക്കേട്.."ഞാന്‍ ശരിക്കും തകര്‍ന്നു പോയി....!എല്ല ഗള്‍ഫുകാരേയും പോലെ എനിക്കും കിട്ടിയ രണ്ടു 'ഗള്‍ഫ്‌ അടയാളങ്ങളായിരുന്നു ഇത്തവണത്തെ വില്ലന്‍നെറ്റി മുതല്‍ ഉച്ചി വരെയുള്ള ഭാഗത്തെ മുടി മുക്കാലും കൊഴിഞ്ഞു പോയി.."അതെന്റെ കുറ്റമാണൊ..?ഇവിടുത്തെ വെള്ളത്തിന്റെ കുറ്റമല്ലെ..?പിന്നെ പഴയ KSRTC ബസ്സു്‌ പോലെ അടിവയര്‍ അല്പം മുന്നോട്ട്‌ തള്ളിയാണിരിക്കുന്നത്..അതും എന്റെ കുഴപ്പമല്ലല്ലൊ...ഗള്‍ഫിലെ ഒട്ടകപാലിന്റെ കൊഴുപ്പല്ലെ...?അവസാനം പ്രിയദര്‍ശന്‍ സിനിമകളുടെ ക്ളൈമാക്സ്‌ പോലെ കലങ്ങിയ കണ്ണും മനസുമായി്‌ തിരികെ ഗള്‍ഫിലേക്ക്‌ വിമാനം കയറി.വിവാഹമേ വേണ്ടെന്നും തീരുമാനിച്ചു..ഇപ്പോള്‍ ലീവിനെത്തിയതു മുതല്‍ അഛന്റെയും അമ്മയുടെയും നിര്‍ബന്ധം വീണ്ടും തുടര്‍ന്നു..വയസ്സായില്ലെ ഇനിയെങ്കിലും അവര്‍ക്കു ഒരു കുഞ്ഞിക്കാലു കാണണം പോലും..!അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി പഴയ DCC കാരെ പൊലെ ഞാന്‍ മനസ്സുമാറ്റി...!പിറ്റെന്നു തന്നെ പരമു ലാന്റു ചെയ്തു..!ഞങ്ങള്‍ എല്ലാവരും പരമുവിന്റെ ചുറ്റും കൂടി...അമ്മയുടെ മുറുക്കാന്‍ സ്‌പ്രേ ഏല്‍ക്കാതിരിക്കാന്‍ പരമു ഒരു "സേഫ്‌ ഡിസ്റ്റന്‍സ്‌" കീപ്പ്‌ ചെയ്താണു്‌ നിന്നത്‌.കുറെ ലലനാമണികളുടെ ചിത്രങ്ങള്‍ മേശപുറത്തിട്ടിട്ട്‌ പരമു പറഞ്ഞു..:ഇതില്‍ ഇഷ്‌ടപ്പെട്ടത്‌ ഒന്നു സെലക്‌ട്‌ ചെയ്തേ...ചീട്ടെടുക്കാന്‍ വരുന്ന തത്തയെ പോലെ അമ്മയുടെ കൈ ഫോട്ടോയിലേക്ക്‌ നീണ്ടപ്പോള്‍ ഞാന്‍ കണ്ണടച്ചു പ്രാത്ഥിച്ചു..."അമ്മയുടെ സ്‌ഥാനാര്‍ത്ഥി നിര്‍ണയം ഒട്ടും മോശാവല്ലേന്ന്..."തമ്മില്‍ ഭേദപ്പെട്ട ഒരു തൊമ്മിയെ തന്നെ അമ്മ സെലക്‌ട്‌ ചെയ്തു...!അടുത്ത ദിവസം തന്നെ പരമുവിന്റെ ഫോണ്‍ എത്തി..."മോന്‍ നാളെ ഒരു കൂട്ടുകാരനുമായി ആ പെണ്ണിനെ പോയൊന്നു കാണ്`"പിന്നെയും പ്രശ്നങ്ങള്‍...ആരെയാ കൂടെ കൊണ്ടു പോകുക..? ഇനിയും അബദ്ധങ്ങള്‍ ഒന്നും പറ്റരുതല്ലോ...!മനോ ആയാലോ...?വെളുത്തു തുടിച്ചു മുടിഞ്ഞ ഗ്ളാമറല്ലെ അവനു...അതു വേണ്ട...പവിത്രനായാലോ...?അവന്‍ ഗവണ്‍മെന്റ്‌ ജോലിക്കാരനാണ്` പിന്നെ അവിവാഹിതനും, ഇവിടെ ഗവണ്‍മെന്റു ജോലിക്കാരെ ചാക്കിട്ടു പിടിക്കാന്‍ നോക്കിയിരിക്കുകയല്ലെ പെണ്‍കുട്ടികളുടെ ഫാദേഴ്സ്‌..അതും ശരിയാവില്ല...ആവസാനം നറുക്കു വീണത്‌ ഡേവിഡിനു..!അപ്പോള്‍ തന്നെ അവനെ വിളിച്ചു കാര്യങ്ങള്‍ ഏര്‍പ്പാടാക്കി...പിറ്റേന്നു രാവിലെ ക്രിത്യസമയത്തു തന്നെ ഡേവിഡ്‌ എത്തി രാഹുകാലമൊക്കെ നോക്കി, പരമു കുറിച്ചുതന്ന പെണ്‍വീട്ടിലേക്കുള്ള റോഡ്‌ മാപ്പും പോക്കറ്റില്‍ കരുതി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ചു പ്രാത്ഥിച്ചു കൊണ്ടിറങ്ങി. ഡേവിഡ്‌ ബൈക്ക്‌ ഓടിച്ചു...ഞാന്‍ പുറകില്‍ ഇരുന്നു"മാപ്പ്‌" നോക്കി വഴിപറഞ്ഞു കൊടുത്തു.സിറ്റിയില്‍ നിന്നും നാലുകിലോമീറ്റര്‍ മാറി പഞ്ചായത്തു കിണര്‍...അവിടുന്നു ഇടത്തോട്ടുള്ള മൂന്നാമത്തെ വഴിയിലൂടെ എഴാമത്തെ വീട്‌..!മുന്‍വശം വാര്‍ത്ത വീട്..മുറ്റത്തൊരു കിണര്‍..!ഇതുതന്നെ വീട്‌ !.വണ്ടിയിലിരുന്നു തന്നെ ആ വീട്ടിലേക്ക്‌ ഒന്നു നോക്കി..വാതുക്കല്‍ തന്നെ അറുപതിനോടടുത്ത ഒരാള്‍..ഒപ്പം അയാളുടെ ഭാര്യയെ പോലെ തോന്നുന്ന ഒരു സ്‌ത്രീ.. പിന്നെ മറ്റൊരു മുപ്പതുകഴിഞ്ഞ പെണ്ണും!! നിറഞ്ഞ ചിരിയുമായി ഞങ്ങളെ വരവേറ്റു.സ്വീകരിച്ച്‌ അകത്തെകാനയിക്കപ്പെട്ടു.കയറി ഇരുന്ന ഉടനെ കിളവന്റെ കത്തി തുടങ്ങി....യത്ര സുഖായിരുന്നോ...?വീടു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയോ ...?ഇത്യാതി ഫോര്‍മലിറ്റികള്‍ക്കു ശേഷം പട്ടാളക്കാരനായ അയാള്‍ "കീര്‍ത്തിചക്ര" സിനിമയെ വെല്ലുന്ന പട്ടാള കഥകള്‍ പറയാന്‍ തുടങ്ങി..ചക്യാര്‍കൂത്തുപൊലെയുള്ള അയാളുടെ കഥകള്‍ കേട്ട്‌ സഹനത്തിന്റെ ഉച്ചസ്‌ഥായില്‍ ഇരിക്കുമ്പോള്‍ ആശ്വാസത്തിന്റെ ഒരു പദചലനം ആദ്യം കണ്ട മുപ്പതുകാരിയാണ്` ഞങ്ങള്‍ക്കും പിന്നെ പട്ടാളക്കാരനും ഓരോ ജ്യൂസുമായാണു്‌ വരവ്..!"ഇതാവുമോ ഇനി പെണ്ണ്`...?"അമ്പരന്നിരിക്കുമ്പോള്‍ കിളവന്‍ പറഞ്ഞു..."ഇതാണു എന്റെ മരുമകള്‍...നമ്മുടെ രവിയുടെ ഭാര്യയേ..."ആശ്വാസത്തൊടെ ജ്യൂസു വങ്ങി കുടിക്കുന്നതിനിടയില്‍ ഞാനോര്‍ത്തു.."അല്ല.., നമ്മുടെ രവിയോ..? ഏതാ ഈ രവി...?ഇടവേള കഴിഞ്ഞു സിനിമ തുടരും പോലെ ജ്യൂസു കുടിച്ചു കഴിഞ്ഞു പൂര്‍വാധികം ശക്തിയോടെ അയാള്‍ പട്ടാള കഥകള്‍ തുടര്‍ന്നു..ക്ഷമ നശിച്ച് ഡെവിഡിന്റെ ചുമലില്‍ മെല്ലെ തട്ടി പതുക്കെ ചെവിയില്‍ ഞാന്‍ പറഞ്ഞു.."മിഴിച്ചിരിക്കതെ കാര്യം പറയെടാ....!"ഒന്നു ചെരിഞ്ഞിരുന്നു ഡേവിഡ് അയാളോട് പറഞ്ഞു.."ഞങ്ങള്‍ക്ക് പോയിട്ടൊരല്‍പ്പം ധ്യതിയുണ്ടായിരുന്നു...""എന്നാ അങ്ങിനെയാവട്ടെ..."മുഖത്ത്‌ ഒരു നല്ല ചിരിയും ഫിറ്റ്‌ ചെയ്തു കാത്തിരുന്നു...ദാ..ആ മുഹൂര്‍ത്തം...എന്റെ ഭാവി വധു...!പക്ഷെ കുറച്ചു നേരമായിട്ടും ആരേയും ആ ഏരിയായിലേക്കേ കണ്ടില്ല...സഹികെട്ട് മടിച്ചാണെങ്കിലും ഡേവിഡ് പറഞ്ഞു..."എന്നാ പിന്നെ പെണ്ണിനെ ഒന്നു വിളിച്ചാല്‍ കണ്ടിട്ടു പോകാമായിരുന്നു...!ഏതു പെണ്ണ്...?അതു..ആ മരെജ് ബ്രോക്കര്‍ പരമു പറഞ്ഞ....."മക്കളെ ഇവിടെ കെട്ടിക്കാന്‍ പെണ്ണും പെടക്കോഴിയും ഒന്നുമില്ലാ..നിങ്ങള്‍ക്കു വീടു തെറ്റിയതാണൊ...?രണ്ടു ജ്യൂസു നഷ്‌ടപ്പെട്ടതിന്റെ നീരസം കിളവന്റെ മുഖത്തു വ്യക്തമായിരുന്നു..."ദുബായിലുള്ള രവിമോന്‍ ഒരു കൂട്ടുകാരന്റെ കൈയ്യില്‍ കുറച്ചു സാധനങ്ങളും കത്തും കൊടുത്തയച്ചിരുന്നു അവര്‍ ഇന്നു വരും എന്നു വിളിച്ചറിയിച്ചിരുന്നു.....അവരെ കാത്തിരിക്കുമ്പോഴാ...നിങ്ങള്‍...!!!പതിയെ ഇറങ്ങി തിരിഞ്ഞു നോക്കാതെ ബൈക്കിനടുത്തെക്ക് നടക്കുമ്പോള്‍ ശബ്‌ദം തഴ്ത്തി കാര്‍ന്നോരു പറയുന്നതു കേട്ടു..."കള്ളന്‍മ്മാര്‍ ധാരാളം ഇപ്പൊ ഇറങ്ങിയിട്ടുണ്ട്..പകല്‍ ഇതേപോലെ എന്തെങ്കിലും പറഞ്ഞ് വീടു കണ്ടു വച്ചിട്ട് രാത്രി വരും മോഷ്‌ടിക്കാന്‍..."പരമുവിനെ വിളിച്ച്ന്വഷിച്ചപ്പോഴാണ്` അറിയുന്നത് പഞ്ചായത്തു കിണറിനടുത്തു നിന്നും "നാലാമത്തെ " വഴി എന്നതു അയാള്‍ക്കു തെറ്റി "മൂന്നാമത്" എന്നു എഴുതി പോയതാണത്രെ....!!!ഭാഗ്യമോ, നിര്‍ഭാഗ്യമോ...ബാക്കിയുള്ളാടയാളങ്ങള്‍ എല്ലാം ഒത്തു വന്നു്‌തിരിച്ചു വരുമ്പോല്‍ ഞാനാണ്` ബൈക്ക്‌ ഓടിച്ചത്.ആ യാത്രയില്‍ മറ്റൊരു കാര്യം കൂടി എനിക്കു ബോധ്യപ്പെട്ടു...."എന്റെ TVS വിക്‌ടറിനു ഇത്രയും സ്പീഡ്‌ കിട്ടുമെന്ന്‌....!!!!

താരോദയം (ചെറുകഥ)

"കോളേജില്‍ പഠിപ്പിക്കാന്‍ വിട്ടാല്‍ പഠിക്കാതെ വല്ലവന്റേയും ഒക്കെ പുറകേപോയി വരുത്തിവച്ചതു കണ്ടില്ലേ....!""എന്തിനേറെ ഇതുപോലൊരെണ്ണം മതിയല്ലോ കുടുമ്പത്തിന്റെ മാനം കളയാന്‍...!"അതെങ്ങിനെയാ...എത്ര വന്നാലും അമ്മയുടെതല്ലെ മോള്..ഈ കൂരമ്പുകള്‍ ഓരോന്നും ഞാന്‍ പ്രതീക്ഷിച്ചതു തന്നെയാണ് .. അതു കൊണ്ടാണ് എന്റെ തീരുമാനം നൂറു ശതമാനവും ശരിയാണെന്നു വിശ്വസിക്കുന്നത്..അമ്മയുടെതല്ലെ മോളെന്ന്‍... ശരിയാ എല്ലാ സുഖസൗഭാഗ്യങ്ങളുടേയും വിളനിലമായിരുന്ന വലിയ വീട്ടില്‍ തറവാട്ടിലെ ഏക മകളായിരുന്നു ദേവകിയമ്മ എന്ന എന്റെ അമ്മ. അല്ലലറിയാത്ത ആ ജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ അഛ്ചന്റെ സമ്പത്തിലും സൗന്ദര്യത്തിലുമല്ല, മറിച്ച് ആദര്‍‌ശങ്ങളിലും പെരുമാറ്റങ്ങളിലുമായിരുന്നു അമ്മ ആകര്‍ശിക്കപെട്ടത്. അതുകൊണ്ടു മാത്രമായിരുന്നല്ലോ തറവാട് ഒന്നടങ്കം വിചാരിച്ചിട്ടും അവരെ വേര്‍പെടുത്താനാവാതിരുന്നത്. അതോടെ അവര്‍ അമ്മയെ പടിയടച്ചു പിണ്ഡം വക്കുകയായിരുന്നു. ഒക്കെ വ്യഥാവിലായിരുന്നു എന്നു അമ്മക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകുമോ? ആരൊടും അധികമൊന്നും സംസാരിക്കതെ അടുക്കളയില്‍ ഒതുങ്ങി കൂടുകയായിരുന്നു പിന്നീടമ്മ. പച്ചവിറക് ഊതി തളര്‍ന്ന് ചുമക്കുന്ന അമ്മയുടെ ചിത്രം ഇപ്പോഴും എന്റെ മനസിലെവിടെയോ മായാതെ നില്‍ക്കുന്നു.വര്‍ഷങ്ങള്‍ക്കു ശേഷവും അമ്മ സമൂഹത്തിനു മുന്നില്‍ വേലിചാടിയവള്‍!മനു..!സൈബര്‍ കഫേയിലെ ഇരുണ്ട മുറിയിലെ സ്വകാര്യചാറ്റിഗിനിടെ വീണുകിട്ടിയ ഒരു സുഹ്രുത്ത്. പ്രേമത്തിന്റെ നനുനനുത്ത കുളിരും സുഗന്ധവും തന്റെ ഹൃദയത്തെ തൊട്ട ഏതോ നിമിഷത്തില്‍ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മനുവിനു എന്നെ ജീവനായിരുന്നല്ലൊ..എന്നിട്ടും..?മനുവിന്റെ ഓരൊ വാക്കുകളിലും സ്‌നേഹത്തില്‍ ചാലിച്ച മധുരമായിരൂന്നു. മനുവിന്റെ ഓരൊ ഈമെയിലുകളും വായിച്ച് ഒരായിരം കുളിര്‍ കണങ്ങള്‍ല്ലെ തന്റെ മനസില്‍ പെയ്തിറങ്ങിയത്.പിന്നീട് പലപ്പോഴും നേരില്‍ കണ്ടു. പ്രകൃതിയുടെ കലാവൈഭവം മുഴുവന്‍ പ്രകടമാക്കപ്പെട്ട ഒരുപാടു മനോഹര സന്ധ്യകളില്‍ കടല്‍തീരത്തെ മണല്‍ പരപ്പില്‍ മനുവിനോടൊപ്പം കണ്ട സൂര്യാസ്‌തമയങ്ങല്‍..!അന്നു മനുവിന്റെ ജന്മദിനത്തില്‍ എന്നെ ഒരു വിശിഷ്‌ടാതിഥിയായി ക്ഷണിച്ചപ്പോള്‍, മറ്റൊന്നും ആലോചിക്കാതെ ഹോസ്റ്റല്‍ വാര്‍ഡനോടു കളവു പറഞ്ഞു മനുവിനോടൊപ്പം പോയ ദിവസം. മനുവിന്റേതെന്നു പറഞ്ഞ വീട്ടില്‍ മറ്റാരും ഇല്ലാഞ്ഞിട്ടും, അവരൊക്കെ എന്തിനോ പുറത്തു പോയിരിക്കുകയാണെന്ന മനുവിന്റെ വാക്കുകളെ അവിശ്വസിക്കത്തക്ക പക്വത എനിക്കില്ലായിരുന്നു.മനുവിന്റെ A/C മുറിയില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ ആ കൈവിരലുകള്‍ തന്റെ ശരീരത്തില്‍ കുസൃതി കാട്ടാന്‍ തുടങ്ങിയപ്പോഴും തടയുവാനോ ഒരു നോട്ടം കൊണ്ടു പോലും വിലക്കുവാനൊ കഴിഞ്ഞില്ല. പിന്നീടെപ്പോഴോ ആ കരവലയത്തിനുള്ളില്‍ ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഒതുങ്ങുമ്പോഴും കൗമാരത്തിന്റെ ചാപല്യവും പക്വതയെത്താത്ത മനസിന്റെ അധമ വികാരങ്ങളും കാരണമാകാം ഞാനറിയാത്ത ഒരു നിമിഷത്തെ ദൗര്‍ബല്യതയില്‍ തല്ലിലെ സ്ത്രീത്വം ഒരു റോസാപുഷ്പം പോലെ ആ വണ്ടിനു മുന്നില്‍ സമര്‍പ്പിക്കപെടുകയായിരുന്നു. അന്നിന്റെ ബാകി പത്രമെന്നോണം ജീവന്റെ ഒരു ചെറുതുടിപ്പ് അടിവയറ്റില്‍ രൂപം കൊള്ളുന്നത് ഞാനറിഞ്ഞു..ഏതോ മരുന്നുകള്‍ കൊണ്ടു അതിനെ ചിലതുള്ളി ചോരയായി മാറ്റുവാനുള്ള മനുവിന്റെ സ്‌നേഹത്തോടെയുള്ള ഉപദേശത്തിനു എന്നിലെ മാതൃത്വം എതിര്‍ത്തതുകൊണ്ടാകാം എന്നെ തനിച്ചാക്കി മനു എങ്ങോ പോയി മറഞ്ഞു..ഒരു യാത്ര പോലും പറയാതെ..!വീട്ടിലറിഞ്ഞു..എന്നെ പ്രാകികൊണ്ട് ചട്ടുകവും വിറകുകൊള്ളികളും കോണ്ടു തല്ലാന്‍ ഓങ്ങുകയും അടുത്ത നിമിഷം തലയില്‍ കൈകള്‍ വച്ച് നിലത്തിരുന്നു പൊട്ടിക്കരയുകയും ചെയ്ത അമ്മ.എല്ലാ ദേശ്യവും ഒരുമിച്ചു കൂട്ടി തന്റെ കവിളില്‍ ആഞ്ഞടിച്ച് മറ്റൊന്നും മിണ്ടാതെ പുറത്തേക്കുപോയ ഏട്ടന്‍ഒന്നു ദേശ്യപ്പെടുകപോലും ചെയ്യാതെ, എന്നെ നെഞ്ചോട് ചേര്‍ത്തണച്ച് തലയില്‍ തലോടിക്കോണ്ടിരുന്ന അഛ്ചന്‍. സജലങ്ങളായ കണ്ണുകള്‍..അതെ, അഛ്ചന്‍ കരയുന്നത് ഞാനാദ്യം കാണുകയായിരുന്നു. പിന്നീട് എന്റെ ദൃഢനിശ്ചയത്തിനു വഴങ്ങി എന്നിലെ ജീവന്‍ വളരാന്‍ അവര്‍ മൗനാനുവാദം തരികയായിരുന്നു. പക്ഷെ തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നതോടെ മറ്റൊരനാഥകൂടി ഈ ലോകത്തു പിറക്കുകയാവുമല്ലോ...ആളുകളുടെ പരിഹാസപാത്രമായി..ശിഷ്‌ടകാലം മുഴുവന്‍ തന്റെ കൂടുമ്പം ഈ വിഴുപ്പ് അലക്കേണ്ടി വരില്ലേ..? നാളെ ആ കുഞ്ഞിനേയും ജനം മുദ്ര കുത്തും അമ്മയുടെതല്ലെ മോളെന്ന്. അങ്ങിനെയാണ് ഞാന്‍ ആ തീരുമാനത്തിലെത്തിയത്. എനിക്കു ദാനം തന്ന എന്റെ ജീവനെ ദൈവസമക്ഷം തിരികെ ഏല്‍പ്പിക്കുക. ഒപ്പം എന്നില്‍ വളരുന്ന ജീവാംശത്തേയും..ഒരിക്കല്‍ റെയില്‍ പാളത്തില്‍ കാത്തിരുന്നു തന്റെ കാലനു വേണ്ടി. പക്ഷേ അലറിപാഞ്ഞു വന്ന ആരയിരം കാലുള്ള ആ ഒറ്റകണ്ണന്‍ രാക്ഷസനെ അടുത്തു കണ്ടപ്പോഴെ ഭയന്നു പിന്മാറി. പിന്നീടൊരിക്കല്‍ എവിടുന്നോ കിട്ടിയ ഒരു മരുന്നു കുപ്പിയുടെ ലേബലില്‍ നിന്നു ഞാനറിഞ്ഞു ഒരാളെ നിസാരമായി കൊല്ലാനുള്ള ശക്തി ആ മരുന്നിനുണ്ടെന്ന്. ആ കുപ്പിയുമായി പല മെഡിക്കല്‍ സ്‌റ്റോറുകളിലും ചെന്നെങ്കിലും തിരക്കോഴിയാഞ്ഞതിനാല്‍ മടങ്ങേണ്ടി വന്നു. ജനങ്ങലുടെ ആരോഗ്യസുരക്ഷയില്‍ ശാസ്ത്രം കൂടുതല്‍ ശ്റദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ രോഗങ്ങളും പുതിയ തരത്തിലും രൂപത്തിലും അവതരിക്കുന്നു അല്ലെ..?മാസപരിശോധനക്കു ഡോക്‌ടറെ കണ്ടശെഷം ആശുപത്രിയുടെ ആറാം നിലയുടെ ജനലരികില്‍ നില്‍ക്കുമ്പോഴായിരുന്നു മനസിലെ ഉള്‍വിളി. "ഇതാണെന്റെ വഴി"..താഴേക്കു നോക്കുമ്പോള്‍ തന്നെ ഭയമായിരുന്നു. പണ്ട് ഓണക്കാലത്ത് ഏട്ടന്‍ എന്നെ ഊഞ്ഞാലില്‍ ഇരുത്തി ആട്ടുമ്പോള്‍ അല്പം ഉയരത്തിലെത്തിയാല്‍ വാവിട്ടു കരയുന്ന തനിക്കകുമോ ഈ ആറാം നിലയില്‍ നിന്നും..?ഊഞ്ഞാലാടുമ്പോള്‍ പേടി തോന്നാതിരിക്കാന്‍ ഏട്ടന്‍ പറഞ്ഞു തന്നതു പോലെ കണ്ണുകല്‍ ഇറുക്കി അടച്ചു....കണ്ണു തുറന്ന ഏതോ നിമിഷാര്‍ധത്തില്‍ ഞാന്‍ കണ്ടു.. ഭൂമിയില്‍ ഞാനൊഴികെ എല്ലാം അങ്ങു അങ്ങു മുകലിലോട്ടു പോകുന്നു..ഏകയായി ഞാന്‍ മാത്രം...തന്റെ കുഞ്ഞ് അടിവയറ്റില്‍ ആഞ്ഞു ചവിട്ടുന്നു..അമ്മയുടെ ഹൃദയതുടിപ്പികളറിയുന്ന ആ കുരുന്നറിഞ്ഞിരിക്കുമോ താന്‍ ലക്ഷ്യത്തില്‍ എത്താതെ തിരികേ പോകേണ്ടി വന്ന യാത്രികനാണെന്നു..?വെളുത്ത തുണിയില്‍ പൊതിഞ്ഞു തറയില്‍ കിടത്തിയിരിക്കുന്ന തന്നെ ഒന്നു നോക്കിയിട്ടു പുറത്തു കൂടി നില്‍ക്കുന്നവര്‍ ചെറു സംഘങ്ങളായി ഈ സമസ്യക്ക് ഉത്തരം കണ്ടെത്തുവാന്‍ തലപുകക്കുകയാവും.."പഠിക്കുവാനും ഫീസടക്കുവാനും പണമില്ലാഞ്ഞിട്ടാകും..""ആരെങ്കിലും പ്രേമിച്ചു വഞ്ചിച്ചതായിരിക്കും..."'ഹേയ്..വല്ല പെണ്‍വാണിഭത്തിലും പെട്ടതായിരിക്കും.."കരഞ്ഞു തളര്‍ന്നുറങ്ങുന്ന അമ്മ...പറമ്പിലെവിടേയോ നിര്‍വികാരനായി ഇരിക്കുന്ന അച്ഛന്‍..ഒരായിരം നെരിപ്പോടുകള്‍ നെഞ്ചിലൊതുക്കി ശേഷക്രിയകള്‍ക്കായി യാന്ത്രികമായി ഓടിനടക്കുന്ന ഏട്ടന്‍...ജീവച്ഛവമായിരിക്കുന്ന അച്ഛനോടൊപ്പമിരുന്നു പത്രക്കാരുടെ ക്യാമറക്ക് മുന്നില്‍ സങ്കടപ്പെടുന്ന വിവിധ രാഷ്ട്രീയ നേതാക്കള്‍.ഒന്നു പൊട്ടിച്ചിരിച്ചാസ്വദിക്കാനുള്ള കാഴ്ചകള്‍...എന്തു ചെയ്യാം ..കഴിയില്ലല്ലൊ...തെക്കേലെ കര്‍പ്പൂരമാവാണ് ചിതയൊരുക്കാന്‍ വെട്ടുന്നത് എന്നാരോ പറഞ്ഞു കേട്ടു..നന്നായി.., തന്നോടൊപ്പം എരിഞ്ഞമരാന്‍ എന്തുകൊണ്ടും യോഗ്യത ആ കര്‍പ്പൂര മാവിനാണല്ലോ..അച്ഛന്‍ നട്ടതാണെന്നാണ് കേട്ടിട്ടുള്ളത്..പഠനകാലത്തെ ഒഴിവു ദിനങ്ങലില്‍ ആ മവിന്റെ താഴെകൊമ്പില്‍ മലര്‍ന്നു കിടന്നു പുസ്തകം വായിച്ചു പഠിക്കുമ്പോള്‍ ഒരായിരം രാമച്ചവിശറികള്‍ പോലെ ആ ഇലകള്‍ എന്നെ വീശുമായിരുന്നല്ലോ..? താന്‍ കിടക്കുന്ന ശിഖരം കാറ്റില്‍ മെല്ലെ ആടുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു താരാട്ടു പാടുന്ന അമ്മയുടെ കൈകളില്‍ എന്നപോലെ അറിയാതെ എത്ര തവണ ഉറക്കത്തിലേക്കു വഴുതി വീണരിക്കുന്നു..! പക്ഷെ, ഉറക്കത്തില്‍ ഒരിക്കല്‍ പോലും ആ ശിഖരത്തില്‍ നിന്നും മറിഞ്ഞു വീണിട്ടില്ലെന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുകയാണ്. മരങ്ങള്‍ക്കും ജീവനുണ്ടെന്നത് എത്ര സത്യം..!!ആ കര്‍പ്പൂരമാവും തന്നോടൊപ്പം മരിച്ചു..അല്ല കൊന്നു..!പ്രാണന്‍ ശരീരം വിട്ടകലുന്ന ഒരു നിമിഷത്തില്‍ ഞാനനുഭവിച്ച വേദനയിലും എത്രയോ കൂടുതലാവും ഈ കര്‍പ്പൂര മാവ് അനുഭവിച്ചിരിക്കുക..?"ചിത ഒരുങ്ങി കഴിഞ്ഞെന്നു ആരൊ പറയുന്നു.."അലറി കരയുന്ന അമ്മ...ആരുടെയോ തോളില്‍ ചാഞ്ഞു കിടക്കുന്ന ഏട്ടന്‍..യാന്ത്രികമായി നടന്നു നീങ്ങുന്ന അച്ഛന്‍..തന്നെ നാലഞ്ചു പേര്‍ ചേര്‍‌ന്നെടുക്കുന്നു..ഒരപ്പൂപ്പന്‍ താടിയുടെ ഭാരം പോലും തനിക്കു തോന്നുന്നുല്ലെല്ലൊ...എന്നിട്ടും നാലഞ്ചു പേരോ...?യാത്ര പറയുന്നില്ല എന്നാലും ...പോട്ടെ..,ഈ ആള്‍ക്കൂട്ടത്തില്‍ എവിടെയെങ്കിലും മനുവുമുണ്ടാകുമോ...ആവോ...എന്നെ ഒന്നു വന്നു കണ്ടെങ്കില്‍..എനിക്കവനോട് ഒരു വെറുപ്പുമില്ലെന്നും..സ്‌നേഹമേയുള്ളുവെന്നും എന്റെ നിര്‍ജ്ജീവമായ മുഖത്തു നിന്നും വായിക്കാന്‍ അവനു കഴിഞ്ഞേനേ...!ഈ ഗ്രാമത്തേയും ഇവിടുത്തെ അരുവികളേയും മലകളേയും പറവകളേയും പിന്നെ അച്ഛന്‍ അമ്മ ഏട്ടനേയും കണ്ടും അവര്‍‌ക്കൊപ്പം കഴിഞ്ഞും കൊതി തീര്‍ന്നിട്ടില്ലെനിക്ക്.എന്നാലും പോവാതെ തരമില്ലല്ലോ...മരിച്ചവര്‍ നക്ഷത്രങ്ങളായി പുനര്‍ജനിക്കും എന്നല്ലെ..ശേഷകാലം ഒരു നക്ഷത്രമായുദിച്ച് ഒക്കെ കൊതി തീരുവോളം കണ്ണൂച്ചിമ്മാതെ കണ്ടോളാം...നാളെ ഏതെങ്കിലും ഒരു പൗര്‍‌ണ്ണമിരാവില്‍ തെളിഞ്ഞ ആകാശത്ത് അങ്ങു ദൂരെ ഒരു കുഞ്ഞു നക്ഷത്രം നിങ്ങളെ നോക്കി ചിമ്മുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ഒരു ചിരിക്കാന്‍ മറക്കല്ലെ...രുപക്ഷേ അതു ഞാനാവാം ...നിങ്ങളുടെ താരാ...താരാ വിജയന്‍.....

ഷമീര്‍..ആരുടെ ഇര...?

രണ്ട് MA ഡിഗ്രികള്‍ കൈവശം ഉണ്ടെന്ന ഒരാത്മവിശ്വാസമായിരുന്നു ഷമീറിനു ഗള്‍ഫിലേക്കു വിമാനം കയറുമ്പോള്‍ കൂടെയുണ്ടായിരുന്നത്. നാട്ടില്‍ പച്ചപിടിക്കാതിരുന്ന ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ഒരുപാടു പ്രതീക്ഷകളായിരൂന്നു അവന്‍ കൂടെ കൊണ്ടുവന്നതും..സുമുഖനായ ചെറുപ്പക്കാരന്‍...!വിസിറ്റിംഗ് വിസയിലെത്തിയ പിറ്റേന്നു മുതല്‍ രാവിലെ സര്‍ട്ടിഫിക്കേറ്റും തൂക്കി അവന്‍ ഇറങ്ങും ജോലി തിരക്കി.."പഠിത്തം അവിടിരിക്കട്ടെ, തൊഴില്‍ പരിചയം വല്ലതും ഉണ്ടോ" എന്ന ഓരോ കമ്പനി അധികാരികളുടേയും ചോദ്യത്തിനു മുന്നില്‍ നിസ്സഹയനായി അവന്‍ പടിയിറങ്ങും. മുന്‍പരിചയം ഇല്ലെന്ന ഒറ്റ കാരണത്താല്‍ അവനു മുന്നില്‍ എല്ലാകമ്പനികളുടെയും വാതിലുകള്‍ഒരിക്കലും തുറക്കാനാവാത്ത വിധം അടയുകയായിരുന്നു...വരുമാനമില്ലാത്തതിനാല്‍ അവന്റെ നാട്ടുകാര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ കൂട്ടുകാര്‍ വെറുതെ അല്പം ഇടം കൊടുക്കുകയായിരുന്നു.സാധാരണക്കാരനായ കച്ചവടകാരനായിരുന്നു ഷമീറിന്റെ ബാപ്പ. കഷ്ടപ്പെട്ടാണെങ്കിലും മോനെ പഠിപ്പിക്കാനായതിന്റെ ചാരിതാത്ഥ്യമായിരുന്നു അവന്റെ ബാപ്പക്കും, ആ കുടുമ്പത്തിനു മുന്നില്‍ പ്രതീക്ഷയുടെ ചെറുതിരിനാളമായിരുന്നു അവന്റെ ഗള്‍ഫ് യാത്ര. സഹോദരിമാരുടെ സ്വറ്ണ്ണം പണയം വച്ചും ബാക്കി പലിശക്കെടുത്തുമാണ് യാത്ര ചിലവിനുള്ള പണം കണ്ടെത്തിയത്. അവന്റെ കൂടെയുള്ള ആരെങ്കിലും നാട്ടിലെത്തിയാല്‍ ബാപ്പയും ഉമ്മയും എത്തി അവന്റെ വിവരങ്ങള്‍ തിരക്കും "ഷമീറിനു ജോലിയൊക്കെ ശരിയായിട്ടുണ്ടെന്നും ഇപ്പോള്‍ ട്രെയിനിംഗ് സമയമാണെന്നും അതു കഴിഞ്ഞാല്‍ നല്ല ശമ്പളം കിട്ടിതുടങ്ങും" എന്നുമുള്ള കൂട്ടുകാരുടെ കളവുകളില്‍ വിശ്വസിച്ച് വീട്ടിലെ കടബാധ്യതകളുടെ കണക്കും പറഞ്ഞ് ആശ്വാസത്തോടെ അവര്‍ തിരികെ പോകും.ഇതിനകം സ്വറ്ണ്ണാഭരണങ്ങള്‍ പലിശ കയറി നഷ്ടപ്പെടുമെന്ന അവസ്ഥയിലായപ്പോള്‍ അളിയന്മാരും മുറുമുറുപ്പ് തുടങ്ങി. തണലാവേണ്ടവരുടെ തളര്‍ത്തുന്ന സംസാരം ഷമീറിന്റേയും മാതാപിതാക്കളുടേയും ജീവിതം നരകസമാനമാക്കി.അവന്റെ കാത്തിരിപ്പുകള്‍ക്കു അവസാനമെന്നോണം ഒരു ചെറിയ കമ്പനിയില്‍ തുഛമായ ശമ്പളമാണെങ്കിലും ഒരു ജോലി ലഭിച്ചു.ദിവസങ്ങള്‍ കടന്നു പൊയ്ക്കൊണ്ടിരുന്നു.നാട്ടിലെ കടബാധ്യതകള്‍ ഇതിനകം പെരുകിക്കഴിഞ്ഞിരുന്നു. അതിനിടെ സ്‌ത്രീധനം നല്‍കാനാവാത്തതിനാല്‍ ഇളയ സഹോദരിയുടെ വിവാഹാലോചന മുടങ്ങി എന്ന പുതിയ വാര്‍ത്ത അവനെ കൂടുതല്‍ സങ്കടത്തിലെത്തിച്ചു. പ്രയാസത്തിന്റെയും പ്രശ്നങ്ങളുടേയും കുരുക്കുകള്‍ ഷമീറിനെ അനുദിനം ചുറ്റി വരിയാന്‍ തുടങ്ങി.ഇതിനിടെ ചെറിയ പണസമ്പാദ്യത്തിനായി അവന്‍ പുതിയ ഒരു വഴി കണ്ടെത്തിയ വിവരം അവന്റെ കൂട്ടുകാര്‍ അറിഞ്ഞു. പ്രശസ്തമായ ഒരു ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ മാസം ഓരോ കുപ്പി രക്തം നല്‍കുക. അതിനു ചെറിയ പാരിതോഷികം ലഭിക്കുമത്രേ..അതേ കുറിച്ചു ചോദിച്ചപ്പോള്‍ തമാശ രൂപേണ അവന്‍ പറഞ്ഞത്."അവിടുന്നു കിട്ടുന്ന പണം കൊണ്ട് എനിക്കു അരമാസം സുഖമായി കഴിയാം.ഓരോ മാസവും നല്ല ഫ്രൂട്ട്സും വിറ്റാമിന്‍ ഗുളികകള്‍ വേറേയും..അതുമല്ല എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ അറിയുകയുമാവാല്ലോ...പിന്നെ രക്തം ശരീരത്തില്‍ നിന്നും പോയാലും ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തിരിച്ചു വരികയും ചെയ്യും..അതുകൊണ്ട് ഈ ശരീരത്തില്‍ എപ്പോഴും ഫ്രഷ് രക്തമാണ് ഓടുന്നത്..!!!"അവനുമായി തര്‍ക്കിച്ചു ജയിക്കാന്‍ ആരും ശ്രമിക്കാറില്ല..സന്തോഷം അലതല്ലുന്ന മനസുമായാണ് ഒരു അവധി ദിവസം അവന്‍ പഴയ കൂട്ടുകാരുടെ മുറിയില്‍ എത്തിയത്..അവന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചു..! അതിനു അവന്റെ വകയായി പാര്‍ട്ടിയും നടത്തി.അടുത്ത അവധി ദിവസം വന്ന അവന്‍ പതിവില്ലാത്തവണ്ണം ക്ഷീണിതനായി കാണപ്പെട്ടു.മുഖം കറുത്തിരിക്കുന്നു..രക്തപ്രസാദം തീരെ ഇല്ലാത്തതു പോലെ...എന്താ ഷമീര്‍..? എന്തു പറ്റി..?കൂട്ടുകാരുടെ ചോദ്യങ്ങളില്‍ നിന്നും "ഹേയ് ഒന്നുമില്ല" എന്ന മറുപടിയില്‍ ഒഴിഞ്ഞുമാറുന്നെങ്കിലും എന്തോ അവന്‍ മറയ്ക്കുന്നുണ്ടെന്ന് അവര്‍ക്ക് മനസിലായി...അടുതത അവധിദിവസം കുളികഴിഞ്ഞു പുറത്തു വന്നപ്പോള്‍ അവന്റെ വയറിന്റെ ഇടതു ഭാഗത്ത് രണ്ട് ഇഞ്ച് നീളത്തില്‍ പ്ലാസ്റ്റര്‍ കൊണ്ടു ഡ്രസ്സ് ചെയ്തിരിക്കുന്നതു കൂട്ടുകാര്‍ കണ്ടു..അവര്‍ കാര്യം തിരക്കി.."ഹേയ് ..ഓഫീസില്‍ വച്ച് മേശയുടെ മൂലകൊണ്ടു ഒന്നു മുറിഞ്ഞതാ...നിസാരമായി അവന്‍ പറഞ്ഞു..വിദദ്ധമായി ഒരു കളവുപയാന്‍ പോലും കഴിവില്ലാത്ത അവന്റെ വാക്കുകളില്‍ വിശ്വസിക്കാതെ കൂട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ മറ്റു മാര്‍ഗ്ഗമില്ലാതെ ദുരൂഹതകള്‍ അവസാനിപ്പിച്ച് അവന്‍ സത്യം പറഞ്ഞു.."കഴിഞ്ഞ മാസം രക്തം കൊടുക്കാന്‍ പോയപ്പോള്‍ ആശുപത്രിപരിസരത്ത് ഒരു നോട്ടീസ് കണ്ടു A+ ഗ്രൂപ്പില്‍ പെട്ട ഏതോ ഒരു അറബിക്കു "കിഡ്‌നി" ആവശ്യം ഉണ്ടെന്ന്..മാന്യമായ ഒരു പാരിതോഷികം പറഞ്ഞിരിക്കുന്നു. A+ രക്ത ഗ്രൂപ്പുകാരനായ ഷമീര്‍ അതിലെ നമ്പരില്‍ വെറുതെ വിളിച്ചു നോക്കിയെങ്കിലും അവന്റെ എല്ലാ പ്രശനങ്ങള്‍ക്കും പരിഹാരം അതിലൂടെ ലഭിക്കുമെന്നറിഞ്ഞു സമ്മതിക്കുകയായിരുന്നു..."അല്ല നമ്മുക്കു സത്യത്തില്‍ ഒരു കിഡ്‌നിയുടെ ആവശ്യമേയുള്ളു ദൈവം ഒന്ന് എക്സ്‌ട്രാ തന്നെതല്ലെ...അതു കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാനായാല്‍ നല്ലതല്ലെ..പിന്നെ അടുത്തതു കേടുവന്നാല്‍...ഹ.ഹാ രണ്ടു കിഡ്‌നി ഉള്ളവര്‍ തന്നെ പിടഞ്ഞു വീണു മരിക്കുന്നില്ലെ..." അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്...ഇപ്പോള്‍ ഇതിലൂടെ എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായില്ലെ...സഹോദരിമാരുടെ സ്വര്‍ണ്ണം ഒക്കെ തിരികെ എടുത്തു കൊടുത്ത്. കടങ്ങള്‍ ഒക്കെ വീട്ടി. ഇളയ സഹോദരിയുടെ വിവാഹം നടത്തി....ചിരിക്കാന്‍ ശ്രമിക്കുമ്പോഴും അവന്റെ മനസിലെ കരച്ചില്‍ കണ്‍കോണുകളിലൂടെ ആ കൂട്ടുകാര്‍ക്കെല്ലാം വ്യക്തമായി കാണാമെങ്കിലും..ഒന്നും പറയാനാവാത്ത അവസ്ഥയിലായിരുന്നു അവര്‍...ആവന്റെ തീരുമാനം തെറ്റോ ശരിയോ..?തെറ്റെങ്കില്‍ ആരാ ഉത്തരവാദി...?അളിയന്മാരോ... അതൊ സഹോദരിയൊ..അല്ലെങ്കില്‍ സമൂഹമോ...അതുമല്ലെങ്കില്‍ സാക്ഷാല്‍ ദൈവമോ...ഷമീര്‍..ഇന്നും ഇവിടെ ജീവിക്കുന്നു ഒരുപാട് പുതിയ ഷമീര്‍ മാര്‍ക്കു ഒരു പാഠമായി.....

മണലാരണ്യത്തിലെ തണുപ്പ്..(ചെറുകഥ)

ഞാന്‍ മുറിയിലെത്തുമ്പോള്‍ സ്റ്റാന്‍ലിയുടെ കൈയില്‍ അവന്റെ മകളുടെ ഫോട്ടോ ഉണ്ടായിരുന്നു. മേശമുകളിലെ ആഷ്‌ട്രേയില്‍ അവന്‍ വലിച്ചു തീര്‍ത്ത സിഗരറ്റ് കുറ്റികള്‍ ശ്വാസം നിലക്കുന്നതിന്റെ അവസാന പിടച്ചിലുകളില്‍. ഒന്നും അവനോടു ചോദിക്കാന്‍ നിന്നില്ല. അവന്‍ അവന്റേതായ ലോകത്താണ്. അവന്റെ ഭാര്യയും മകളും മാത്രമായ ലോകത്ത്. അവിടേക്കു നുഴഞ്ഞു കയറി വെറുതെ.....റോഡിനെതിര്‍‌വശത്തെ പള്ളിയില്‍ നിന്നും ക്രിസ്‌മസ് അഘോഷങ്ങളുടെ ശബ്ദം അലയൊലിയായി ഞങ്ങളുടെ കാതുകളിലും എത്തുന്നുണ്ടായിരുന്നു. എല്ലാ പ്രവാസി സംഘടനകളും പരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് നല്ല രീതിയില്‍ ക്രിസ്തുമസ് അഘോഷങ്ങള്‍ നടത്തുന്നുണ്ട്.പ്രവാസ നൊമ്പരങ്ങളുടെ മറ്റൊരു ക്രിസ്തുമസ്..!!ഞാന്‍ വസ്ത്രം മാറി അടുകളയില്‍ ചെന്നു രണ്ടു ചായയുണ്ടാക്കി, അവനുള്ളതു മേശപുറത്തു വച്ചു എന്റെ ചായ ചുണ്ടോടു ചേര്‍ത്തു."പുറത്തു വലിയ ആഘോഷങ്ങളാണല്ലെ..?" സ്റ്റാന്‍ലി ചോദിച്ചു."ങും" ഞാന്‍ ഒന്നു മൂളി..'നമ്മുക്കു ഒന്നു പുറത്തു പോയി വന്നാലോ..?' എന്റെ ചോദ്യത്തിനു നിര്‍‌വികാരതയോടുള്ള ഒരു മൂളലായിരുന്നു അവന്റെ മറുപടി.' എന്തായി സ്‌റ്റാന്‍ലി മകളുടെ പിണക്കമൊക്കെ..?' മൗനങ്ങളുടെ ഏതു ഉള്ളറയില്‍ ഏകനായിരിക്കുമ്പോഴും മകളുടെ കാര്യം ചോദിച്ചാല്‍ അവനു നൂറു നാവുകള്‍ ജനിക്കുമെന്നറിയാം. എന്റെ ഊഹം തെറ്റിയില്ല.ഇല്ല ശ്രീജിത്, മകള്‍ ഇന്നും എന്നോടു ഒന്നും സംസാരിക്കാന്‍ കൂട്ടാക്കിയില്ല.അവളുടെ പിണക്കം എനെ ശരിക്കും തളര്‍ത്തുകയാണ്. ഈ മണലാരണ്യത്തിലെ എന്റെ കഷ്‌ടപാടുകളെല്ലാം അവള്‍ക്കു വേണ്ടീയല്ലേ..എന്നിട്ടും...അവന്റെ കണ്ണുകളില്‍ നിരാശയുടെ പാടുകള്‍ പടര്‍ന്നു കിടന്നിരുന്നു..ആ കണ്ണുകള്‍ ത്വരഗതിയില്‍ പിടയുന്നതും ഞാനറിഞ്ഞു.'അവളുമായി സംസാരിച്ചില്ലെങ്കില്‍ എനിക്കു ഭ്രാന്തു പിടിക്കും ശ്രീജിത്...ആറ്റുനോറ്റു പ്രാത്ഥിച്ചു കിട്ടിയ ഏക മകള്‍ ...' അവന്റെ ശബ്ഗം വിറയാര്‍ന്നു. വാക്കുകള്‍ തൊണ്ടയിലുടക്കി. ഞങ്ങള്‍ക്കിടയിലെ ചെറിയ മൗനത്തെ ഞാന്‍ ഭഞ്ജിച്ചു."മകളെ പറഞ്ഞിട്ടു കാര്യമില്ല സ്‌റ്റാന്‍ലി.., അവള്‍ കൊച്ചു കുട്ടിയല്ലെ; ആറു വയസ്സുകാരി, ജനിച്ച ശേഷം ഒന്നൊ രണ്ടോ തവണമാത്രം കണ്ടിട്ടുള്ള അവളോട് ഈ ക്രിസ്തുമസിന്നു ചെല്ലാമെന്നു നീ കൊടുത്ത വാക്കല്ലെ നിന്റെ ബോസിന്റെ തീരുമാനം മൂലം തട്ടിതകര്‍ത്തത്..?"എന്റെ മറുപടിയുടെ ആഴങ്ങളില്‍ അവന്‍ ലയിച്ചിരിക്കുകയായിരുന്നു. വികാരങ്ങളും വിചാരങ്ങളും ആര്‍ക്കോക്കേയോ പണയം വച്ച് യാന്ത്രികമായി ചലിക്കുന്ന കുറേ മനുഷ്യക്കൊലങ്ങളെ സ്‌റ്റാന്‍ലിയുടെ കണ്ണുകളിലൂടെ ഞാന്‍ കണ്ടു. സ്‌റ്റാന്‍ലിയും മകള്‍ അലീനയും അതിലെ ഒരു കണ്ണി മാത്രം. കാതങ്ങള്‍ക്കപ്പുറത്തേക്കു നീണ്ടു കിടക്കുന്ന ചങ്ങല കണ്ണികള്‍..!!ഈ ക്രിസ്തുമസ് അവധിക്കു നാട്ടിലെത്തുമെന്ന് സ്‌റ്റാന്‍ലി ഭാര്യക്കും മകള്‍ക്കും ഉറപ്പു കൊടുത്തതായിരുന്നു. നാട്ടില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അലീന സ്റ്റാന്‍ലിക്ക് അയച്ചു കൊടുത്തിരുന്നു. ഒപ്പം കുറെ കളിപാട്ടങ്ങളുടെയും കൗതുക വസ്തുക്കളുടെയും പേരും തരങ്ങളും. പക്ഷേ ബോസ് സ്‌റ്റാന്‍ലിക്ക് ലീവ് അനുവദിക്കാതിരുന്നതോടെ എല്ലാം തകരുകയായിരുന്നു. മകള്‍ക്കായി സ്റ്റാന്‍ലി വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ അവന്റെ കാട്ടിലിനടിയില്‍ ഭദ്രമായി ഇരിപ്പുണ്ടായിരുന്നു.ഹാവൂ..ഇന്നു ഭയങ്കര തണുപ്പല്ലേ...സഹിക്കാന്‍ പറ്റുന്നില്ല..സ്റ്റാന്‍ലി അക്ഷമയോടെ പറഞ്ഞു."ഇതൊരു തണുപ്പാണൊ തണുപ്പു വരാനിരിക്കുന്നതല്ലേയുള്ളൂ.." ഞാന്‍ മറുപടി പറഞ്ഞു.ഒരു നിമിഷം ഞങ്ങള്‍ പുറത്തേക്കു നോക്കിയിരുന്നു. അങ്ങിങ്ങ് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങള്‍..! "തണുത്ത കാറ്റ്...!" തണുപ്പിന്റെ ശല്യം സ്റ്റാന്‍ലിയുടെ വാക്കുകളില്‍ വീണ്ടും നിറഞ്ഞു. ജനുവരി തുടങ്ങിയതല്ലേയുള്ളു... തണുപ്പു ശക്താമാകാന്‍ ഇനിയും ദിവസങ്ങളുണ്ട്..ഇപ്പോഴേ ഇങ്ങനെ അസഹ്യത കാണിച്ചാലോ..? വെന്തുരുകുന്ന നിന്റെ മനസിനു ഈ തണുപ്പു നല്ലതാടാ. അല്പം തമാശപോലെ ഞാന്‍ പറഞ്ഞു.ക്രിസ്‌മസ് നാള്‍....!രാവിലെ ഉറക്കമുണര്‍ന്നതു സ്റ്റാന്‍ലിയുടെ ശബ്ദം കേട്ടാണ്. കൂളിച്ചു വസ്ത്രം മാറി ഡ്യൂട്ടിക്കു പോകാന്‍ അവന്‍ ഒരുങ്ങി കഴിഞ്ഞിരുന്നു.."മേരി ക്രിസ്തുമസ്..ഹാവ് എ നൈസ് ഡേ.." പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് ഉറക്കച്ചടവോടെ ഞാന്‍ പറഞ്ഞു.ക്ലോക്കിലെ കിളി വീണ്ടും കരഞ്ഞപ്പോഴാണ് ഉണര്‍ന്നത്. ഓഫീസ് വണ്ടിയെത്താന്‍ മിനിറ്റുകള്‍ മാത്രം. വേഗം കുളിച്ചു വസ്ത്രം മാറി വന്നപ്പോഴേക്കും വണ്ടി തയാറായിരുന്നു..കമ്പനി കണക്കുകളുടെ ക്രയവിക്രയങ്ങളിലൂടെ ഒരു അക്കൗഡന്റിന്റെ തന്ത്രങ്ങളുമായി കമ്പ്യൂട്ടറിന്റെ മുന്നില്‍ പതിവു ജോലി തുടങ്ങുമ്പോഴേക്കും ഒരു കുഞ്ഞു കുരുവിയെ പോലെ എന്റെ മൊബൈല്‍ ചിലച്ചത്. സ്ക്രീനില്‍ സ്റ്റാന്‍ലിയുടെ പേര്‍ തെളിഞ്ഞു ഡെബിറ്റിന്റേയും ക്രെഡിറ്റിന്റേയും ലോകത്തു നിന്നും പെട്ടെന്നൊരു മടങ്ങി വരവ് ബുദ്ധിമുട്ടായിരുന്നതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കുറേ നേരം മൊണിട്ടറില്‍ നോക്കി കണ്ണുകള്‍ മൂടപ്പെടുന്നത് പോലെ തോന്നിയപ്പോള്‍ വെറുതെ സീറ്റില്‍ നിന്നും എഴുന്നേറ്റു. അപ്പോഴാണ് സ്റ്റാന്‍ലി വിളിച്ച കാര്യം ഓര്‍ത്തത്. തിരികെ വിളിച്ചപ്പോഴേക്കും മൊബൈല്‍ സ്വിച്ച് ഓഫാണെന്നു ഒരു സുന്ദരി ഇംഗ്ലീഷിലും അറബിയിലും മൊഴിയുന്നു. വീണ്ടും ജോലിയിലേക്കു തിരിയുന്നതിനിടെ ആയിരുന്നു സുഹൃത്തായ പപ്പന്റെ ഫോണ്‍.എടാ..നമ്മുടെ സ്റ്റാന്‍ലി...!!പപ്പന്റെ വാക്കുകള്‍ ഞെട്ടിക്കുന്നവയായിരുന്നു."സ്റ്റാന്‍ലി ഓടിച്ചു കോണ്ടിരുന്ന വണ്ടി ഒരു ഡിവൈഡറിലിടിച്ചു അവന്‍ ആശുപത്രിയിലാണ്.. വേഗം എത്തണം.."ഓഫീസില്‍ നിന്നും വേഗം ഇറങ്ങി. നിമിഷങ്ങള്‍ക്കു യുഗങ്ങളുടെ ദൈര്‍ഘ്യം..കാലുകള്‍ തളരുന്നു..ആസുപത്രിയില്‍ എത്തും വരെ പപ്പന്‍ പൂരിപ്പിക്കാന്‍ വിട്ടുപോയ വാക്കുകള്‍ക്ക് മരണത്തോളം വിലയുണ്ടെന്നു ഞാനറിഞ്ഞില്ല.ആശുപത്രി മോര്‍ച്ചറിയിലെ ഫ്രീസറില്‍ തണുത്തു വിറച്ച സ്റ്റാന്‍ലി..!!മനസിലൊരു വിങ്ങല്‍..'തണുപ്പു വരുന്നതേയുള്ളു അതു നീ എങ്ങിനെ സഹിക്കും എന്നു ഞാന്‍ പറഞ്ഞ വാക്കുകള്‍ അറം പറ്റിയോ..? ജനുവരിയുടെ കുളിരാണ് ഞാന്‍ ഉദ്ധേശിച്ചതെങ്കിലും... ഈ ഫ്രീസിങ്ങ് പോയിന്റില്‍...!!തോളില്‍ ഒരു കൈ പതിഞ്ഞപ്പോഴാണ് തിരിഞ്ഞു നോക്കിയത്..പപ്പനും മറ്റൊരു മദ്ധ്യസയസ്കനും.പപ്പന്‍ പറഞ്ഞു..'ശ്രീജിത്. ഇതു സ്റ്റാന്‍ലിയുടെ കമ്പനിയുടെ മനേജരാണ്. കഷണ്ടി കയറി തുടങ്ങിയ ആ മദ്ധ്യവയസ്കന്‍ സ്റ്റാന്‍ലിയുടെ കുടുമ്പത്തെ കുറിച്ചു ചോദിച്ചറിഞ്ഞു..'എനിക്കു സ്റ്റാന്‍ലിയെ ഒരിക്കലും മറക്കാനാവില്ല ശ്രീജിത്..കഠിനാദ്ധ്വാനിയും വിശ്വസ്തനുമായിരുന്നു അയാള്‍...എന്തോ ഒരുതരം കുറ്റബോധം എന്നെ അലട്ടും പോലേ..." അയാള്‍ വേഗം നടന്നകന്നു..അല്ല..അല്ലെങ്കില്‍ തന്നെ...യഥാര്‍തത്തില്‍ ആരാണുത്തരവാദി....സ്റ്റാന്‍ലിക്കു അവധി അനുവദിക്കതിരുന്ന മാനേജരൊ.., പിണങ്ങി മിണ്ടാതിരുന്ന അലീനയൊ,അവന്റെ അവസാന യാത്ര പറച്ചിലിനു ‍അവസരം കൊടുക്കാതെ ഫോണ്‍ കട്ട് ചെയ്തു കളഞ്ഞ ഞാന്‍.!! അവനു ഈ സുഹൃത്തിനോട് എന്തെങ്കിലും പറഞ്ഞേള്‍പ്പിക്കനുണ്ടായിരുന്നുവോ...?മാപ്പ് സ്റ്റാന്‍ലീ ..മാപ്പ്..!!ചിന്തകള്‍ക്കു ഭ്രാന്തു പിടിക്കും പോലെ..ലോകം സന്തോഷിക്കുന്ന ഉണ്ണിയേശുവിന്റെ വിശുദ്ധമായ ജനന ദിനത്തില്‍ സ്റ്റാന്‍ലിയുടെ വിശുദ്ധമായ മരണവും ...!സ്റ്റാന്‍ലിയുടെ മൃതശരീരത്തെ സാക്ഷി നിര്‍ത്തി സ്വപ്നങ്ങളില്ലാതെ ഉറങ്ങുന്ന അവന്റെ കഥകള്‍ ഞാന്‍ പപ്പനോടും അവന്റെ മനേജരോടും പറയുമ്പോള്‍ ഫ്രീസറിലെ കൊടുംതണുപ്പില്‍ ഞങ്ങളുടെ സംഭാഷണത്തിനു ഒരു മൂകസാക്ഷിപോലെ തണുത്തു വിറച്ച സ്റ്റാന്‍ലി.. സ്വതസിദ്ധമായ അവന്റെ പുഞ്ചിരി അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു..!"അവസാനം എനിക്കു അവധി കിട്ടിയതു കണ്ടോടാ..അണ്‍ലിമിറ്റ് ലീവ്..ഹാ... ഇനിയിപ്പോ ലീവു കഴിയുമ്പോ ചങ്കു പറിച്ചെറിയും പോലെ എന്റെ അലീനമോളെ ഇട്ടിട്ട് എനിക്കു തിരികെ വിമാനം കയറണ്ടല്ലോ.."എന്നു ആ മുഖം വിളിച്ചു പറയുന്നോ...?സ്റ്റാന്‍ലിയുടെ മൃതദേഹത്തോടൊപ്പമയക്കാന്‍ അവന്റെ സാധനങ്ങള്‍ ഭദ്രമായി അടുക്കികെട്ടുന്നതിനിടയില്‍ അവന്റെ കിടക്കയുടെ തലഭാഗത്തെ മേശമേല്‍ ഭംഗിയായി ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന അലീനയുടെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുന്ന ചിത്രം കൈയിലെടുത്തപ്പോള്‍ ഒരു നിമിഷം മനസ്സു പറഞ്ഞു.."മോളെ..അവസാനം നീ തന്നെ ജയിച്ചു... മോളുടെ ആഗ്രഹം പോലെ കുറെ കളിപ്പാട്ടങ്ങളും ഒക്കെയായി നിന്റെ പപ്പ മോളുടെ അടുത്തേക്കു വരികയാണ്.. ഇനിയും നീ പപ്പയോടു പിണങ്ങല്ലേ... അതാ പപ്പയ്ക്കു സഹിക്കില്ല...എപ്പോഴും ലീവ് കഴിഞ്ഞു തിരികെ യാത്രയാക്കുമ്പോള്‍ കരയാതെ മോളു പപ്പയെ യാത്രയാക്കണം കേട്ടോ...ഫോട്ടോ..പെട്ടിക്കുള്ളിലേക്കു തിരുകുന്നതിനിടയില്‍ ഒരു നിമിഷം ....!ഒരു തേങ്ങല്‍ ആ മുറിക്കുള്ളില്‍ വ്യക്തമായി കേട്ടുവോ....?സ്റ്റാന്‍ലി പറയുന്നു "എന്തു തണുപ്പാടാ...."ഡിസംബറിന്റെ തകനത്ത തണുപ്പിലും ഒരു നിമിഷം ഞാന്‍ വിയര്‍‌ത്തൊലിച്ചു.....!!

പ്രതീക്ഷ....

കാലമെത്താതെ എരിഞ്ഞടങ്ങിയ കുറെ സ്വപ്നങ്ങളെ കുഴിച്ചു മൂടി, മറ്റൊരുപാട് പ്രതീക്ഷകളേയും സ്വപ്നങ്ങളേയും മനസിലേന്തി കാതങ്ങള്‍ക്കകലെയുള്ള അറേബ്യന്‍ മണലാരണ്യത്തില്‍ വന്നിറങ്ങിയ അവന്‍ അറിഞ്ഞിരുന്നില്ല അനുദിനം മറികൊണ്ടിരിക്കുന്ന ഈ സ്വര്‍ഗ പറുദീസയെ പറ്റി. അതോ അറിഞ്ഞിട്ടും അറിവില്ലയ്മ നടിച്ചതോ...?ചക്കില്‍ കെട്ടിയ കാളെയെപോലെ പ്രാരബ്ധങ്ങളുടേയും പ്രശ്‌നങ്ങളുടെയും ഇടയില്‍ നട്ടം തിരിയുമ്പോഴും അവന്റെ മനസ് ഒരശ്വമേധം പോലെ നാട്ടിലേക്ക് കുതിക്കുകയായിരുന്നു. ആധുനികവത്‌ക്കരണം അവന്റെ നാടിനെ നഗരങ്ങളാക്കികൊണ്ടിരിക്കുമ്പോഴും അവന്റെ ചിന്താസരണി കവി പാടിപുകഴ്‌ത്തിയ ഗ്രാമീണസൗഭഗം തുളമ്പുന്ന പശ്ചാത്തലമായിരുന്നു. പീറന്ന നാടും പെറ്റമ്മയും സ്വര്‍‌ഗത്തേക്കാള്‍ മികച്ചതാണെന്നു പാടിയ കവി, ആ നാട് ഇന്നനുഭവിക്കുന്ന ആത്‌മനൊമ്പരങ്ങള്‍ അറിഞ്ഞിരിക്കുമോ.. അമിഞ്ഞപാല്‍ പോലെ വിദ്യയും വിവേകവും ആരോഗ്യവും പകര്‍ന്നു തന്ന ആ നാടിനെ സേവിക്കാന്‍ അവനു കഴിയാഞ്ഞതെന്തേ..?ആര്‍‌ക്കോ വേണ്ടി ആരുടെയോ ചരടുവലിക്കൊപ്പം തുള്ളുന്ന കളിപ്പാവയെപ്പോലെ ഈ നാട്ടില്‍ ജീവിച്ചു തീര്‍‌ക്കുമ്പോഴും സ്വപ്‌നശകലങ്ങള്‍ പീലിവീശിയാടുന്ന ആ മനസിലെന്നും വ്യര്‍‌ത്ഥചിന്തകളായിരുന്നു.മോഹങ്ങള്‍ മോഹഭംഗങ്ങളായി തീര്‍ന്ന അവസരങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു പോയതും അവനറിഞ്ഞില്ല. ആര്‍ക്കൊക്കെയോ വെളിച്ചം പകരാന്‍ സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയുടെ എരിഞ്ഞടങ്ങലാണ് അവന്റെയും നിയോഗമെന്ന് ഏറെ വൈകിയെങ്കിലും അവനറിഞ്ഞു. ദുരിതംപേറുന്ന കുടുമ്പപശ്ചാത്തലവും ഇരുളടഞ്ഞ ഭാവിയും അവന്റെ മനോമുകരത്തില്‍ എപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നപ്പോള്‍ ഇവിടുത്തെ ആധുനികതയുടെ പ്രൗഡിയോട് വിമുഖതകാട്ടുകയും മുഖം തിരിക്കുകയും ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകരുടെ പരിഹാസം. പിന്തിരിപ്പന്‍.., പഴഞ്ചന്‍...!നിദ്രാവിഹീനങ്ങളായ നിശീഥിനിയുടെ ഒരോ യാമങ്ങളേയും തള്ളിനീക്കുമ്പോഴും മനസെന്ന യഗാശ്വം നാടിനെ ലക്ഷ്യമാക്കി പ്രയാണം തുടര്‍ന്നു കൊണ്ടേയിരുന്നു..വിശാലമായ നാലുകെട്ടിന്റെ കോണിലെ മരച്ചില്ലയില്‍ നിന്നും രാവിന്റെ അന്ത്യയാമങ്ങളില്‍ ഉതിരുന്ന കിളികളുടെ ആരവം അവന്റെ മനസിനെ നനുത്ത സ്‌പര്‍ശമാക്കി മാറ്റി. നിദ്രാവിഹീനമായ നിമിഷങ്ങളെ നിറങ്ങളാക്കുന്ന വാസരങ്ങളിലും ആ പതംഗങ്ങളുടെ മണിനാദത്തിനായി വീണ്ടും അവന്‍ കാതോര്‍ത്തിരുന്നു...പോറ്റമ്മനാടില്‍ നിന്നും പെറ്റമ്മയുടെ മടിത്തട്ടിലേക്ക്....ഇനി ഒരു തിരിച്ചുപോക്കുണ്ടാകുമോ...കവി പാടിയ പോലെ..വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പൊഴും..വെറുതെ മോഹിക്കുവാന്‍ മോഹം ......!

പാഥേയം. (കഥ)

ദുബായ് മഹാനഗരത്തില്‍ നിന്നും കരിപ്പൂര്‍ ലക്ഷ്യമാക്കി മേഘങ്ങള്‍ക്കിടയിലൂടെ ഒരു ദേശാടന പക്ഷിയെപ്പോലെ ഊളിയിട്ടു പറക്കുന്ന വിമാനത്തിനുള്ളില്‍ പലരും പാതിമയക്കത്തിലായിരുന്നു...നേര്‍ത്ത വെളിച്ചത്തില്‍ ഏസിയുടെ കുളിരും സാക്‌സോഫോണിന്റെ സംഗീതവും ചേര്‍ന്നു മനസിനു വല്ലത്തൊരു കുളിര്‍മ്മ പകരുന്ന അന്തരീക്ഷമായിരുന്നു വിമാനത്തിനുള്ളില്‍.കൈയില്‍ കരുതിയ വാരികയുടെ അവസാന പുറവും വായിച്ച് മടക്കി വച്ച് വെറുതെ കണ്ണടച്ചു സീറ്റിലേക്കു ചെരിയുമ്പോഴെക്കും ഒരു യഗാശ്വം പോലെ മനസു ഭൂതകാലത്തിലേക്കു പറന്നു. കൂട്ടത്തില്‍ മാധവന്‍ മാഷും അശ്വതിയും ഒക്കെ...യാദൃശ്ചികമായി ഞാന്‍ ആ പത്രപരസ്യം കണ്ടതു മുതല്‍ ആലോച്ചിക്കുകയായിരുന്നു..എന്തിനാവും മാഷ് ആ വീടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചത്....?മാധവന്‍മാഷ്...സ്കൂളില്‍ പഠിക്കുമ്പോള്‍, മിക്ക ചോദ്യങ്ങള്‍ക്കും ഉത്തരത്തിനായി രണ്ടാം ബഞ്ചിലിരിക്കുന്ന എന്നോടുതന്നെ കൈചൂണ്ടുകയും ചെറിയ തെറ്റിനുവരെ സാമാന്യം നല്ല ചൂരല്‍‌പ്രയോഗം ലഭിക്കുകയും ചെയ്തപ്പോള്‍ പക്വതയെത്താത്ത എന്റെ മനസിലെ ഏറ്റവും ക്രൂരനായ വ്യക്തി ആയിരുന്നു മാധവന്‍ മാഷ്. ഉച്ചനേരങ്ങളില്‍ സ്‌റ്റാഫ് റൂമില്‍ വിളിപ്പിച്ച് മാഷ് തരുന്ന പൊതിച്ചോറും ചമ്മന്തിയും സ്വദോടെ ഭക്ഷിക്കുമ്പോഴും മാഷോടുള്ള ഭയം വിട്ടുമാറിയിരുന്നില്ല. അതു മനസിലാക്കിയാവാം ഒരിക്കല്‍ എന്നെ ചേര്‍ത്തു നിര്‍ത്തി മാഷ് എന്നോടു പറഞ്ഞു.."അച്‌ഛനില്ലാത്ത കുറവറിയിക്കാതെ പല വീടുകളിലും എച്ചില്പാത്രം കഴുകി നിനക്കുള്ള ഭക്ഷണവും പുസ്‌തകങ്ങളും വാങ്ങാന്‍ പാടുപെടുന്ന ആ അമ്മയ്ക്ക് നിന്റെ പഠിത്തത്തെകുറിച്ച് ഒന്നും അറിയില്ലെങ്കിലും, ആ അമ്മയുടെ പ്രതീക്ഷ നീ നിറവേറ്റണം...മാണിക്ക്യം ഏതു കുപ്പയില്‍ കിടന്നാലും തിളങ്ങും എന്നപോലെ നിന്നില്‍ ഞാന്‍ നല്ലൊരു ഭാവി കാണുന്നു..നിനക്കു എന്നോട് ദേഷ്യമുണ്ടെന്നെനിക്കറിയാം, എന്നാല്‍ നാളെ നീ എന്നെ നന്ദിയോടെ ഓര്‍ക്കും, അതെനിക്കുറപ്പാണ്.പിന്നീട് മാഷ് എനിക്കു ഒരു അദ്ധ്യാപകനെന്നതിലുമുപരി എല്ലാമെല്ലമായി തീരുകയായിരുന്നു. അദ്ധേഹത്തിനു ഞാന്‍ അരുണും അശ്വതിയും കൂടാതെ മറ്റൊരു മകനും.എന്റെ അമ്മയുടെ ആകസ്‌മികമായ മരണം എന്നെ ഈ ഭൂമിയില്‍ ഒറ്റപ്പെടുത്തിയപ്പോള്‍. ആരുടേയോ നിര്‍‌ദേശങ്ങള്‍ക്കനുസരിച്ചു എന്തൊക്കെയോ ചെയ്തു കൈയ്യിലെ തീയെ അമ്മയുടെ ചിതയിലേക്കു സമര്‍പ്പിച്ചു മാറിനിന്നു കരഞ്ഞപ്പോള്‍, ഒരു നെടുവീര്‍‌പ്പോടെ പരിചയക്കാരും ബന്ധുക്കളും പോയൊഴിഞ്ഞപ്പോള്‍ എന്റെ ചുമലില്‍ സ്‌പര്‍‌ശിച്ച ആശ്വാസത്തിന്റെ ആ കരം മാഷിന്റേതായിരിന്നില്ലെ...?പിന്നീടെങ്ങിനെയോ ഞാനാവീട്ടിലെ ഒരംഗമായി മാറികയായിരുന്നു.അരുണ്‍..ഏതോ രാഷ്‌ട്രീയപാര്‍ട്ടിയുടെ കാലപ്പഴക്കം ചെന്ന തത്വശാസ്‌ത്രം എരിയുന്ന കനലുകള്‍ പോലെ മനസില്‍ പേറി നടക്കുന്ന ഒരുറ്റയാന്‍....അശ്വതി..ഗ്രാമീണ സൗന്ദര്യം അന്വര്‍‌ത്തമാക്കുന്ന സുന്ദരി..ഇവരെപൊലൊരാളായി എന്നെ സ്‌നേഹിക്കുന്ന ടിച്ചറമ്മ എന്നു വിളിക്കുന്ന സാവിത്രി ടീച്ചര്‍.പ്രായം യൗവ്വനത്തിന്റെ പടിവാതുക്കല്‍ എത്തിച്ച എപ്പോഴോ അശ്വതിക്കു എന്നോടുള്ള സ്‌നേഹത്തിനു മറ്റൊരു തലവും അര്‍‌ത്ഥവും തോന്നിത്തുടങ്ങിയത് ഞാനറിഞ്ഞു. പലപ്പോഴും ഞാന്‍ വിലക്കി.അശ്വതീ..., നമ്മളെ മാഷും ടീച്ചറമ്മയും എത്രത്തോളം വിശ്വസിച്ചിരിക്കുന്നതു കൊണ്ടാണ് ഈ മുറിയില്‍ ഇത്രയും സ്വാതന്ത്ര്യത്തോടെ അശ്വതി കടന്നു വരുന്നത്..അത് നമ്മള്‍ ദുരുപയോഗം ചെയ്‌തു കൂടാ.. അത് അവരോടുള്ള വഞ്ചനായാവില്ലെ..? അശ്വതിയെപ്പോലെ കുലീനയായ ഒരു പെണ്‍കുട്ടി അടിച്ചുതളിക്കാരിയുടെ മകനെ പ്രേമിക്കുക. ഇപ്പോള്‍ കഥകളിലും സിനിമകളില്‍ പോലും എല്ലാവരും വെറുക്കുന്ന ഒരു ബന്ധമാണ്. വേണ്ട.., അനാവശ്യ ചിന്തകള്‍ ഉപേക്ഷിച്ചേക്കൂ.....!ഒരു പരിചയക്കാരന്റെ ഔദാര്യത്തില്‍ ദുബായിലേക്കു ഒരു വിസ ലഭിച്ചപ്പോള്‍ എന്നെപ്പോലെ അവരെല്ലാം എത്രമാത്രം സന്തോഷിച്ചു...അന്ന്‍ അശ്വതി മനോഹരമായ ഒരു ഷര്‍ട്ട് സമ്മാനമായി തന്നിട്ടു പറഞ്ഞു.."അജിത് ദുബായിലേക്ക് പോകുമ്പോള്‍ പഴയ ഷര്‍ട്ടല്ല ദേ ഈ ഷര്‍ട്ടാണ് ധരിക്കേണ്ടത്. കേട്ടല്ലോ..."പിന്നീട് എങ്ങിനേയോ ഞാനറിഞ്ഞു, അശ്വതിയുടെ ശരീരത്തില്‍ സ്വര്‍‌ണ്ണമായി ആകെ ഉണ്ടായിരുന്ന കമ്മലുകളില്‍ ഒന്നു കളവുപോയി എന്നവ്യാജേന വിറ്റ പണം കൊണ്ടാണ് ആ ഷര്‍ട്ട് വാങ്ങിയതെന്ന് എന്നു, ഞാന്‍ ഒരു പാടു വഴക്കും പറഞ്ഞുഅന്ന് അത്താഴത്തിനിരിക്കുമ്പോള്‍ വല്ലാത്ത ഒരു മൂകത തളം കെട്ടിനിന്നു. എനിക്കു വിളമ്പിതന്ന ടീച്ചറുടെ കൈകള്‍ വിറക്കുന്നതു ഞാനറിഞ്ഞു."നാളെ ഈ നേരത്ത് അജിത് അങ്ങു ദുബായില്‍ എത്തിയിട്ടുണ്ടാകും അല്ലെ...?""അവന്‍ നാളെ മുതല്‍ നല്ല മുഴുത്ത ചിക്കനും ഒട്ടകത്തിന്റെ ഇറച്ചിയും ഒക്കെയല്ലെ വെട്ടി വിഴുങ്ങുക.."മാഷ് തമാശയായി പറയാന്‍ ശ്രമിച്ചതാണെങ്കിലും ഒരു ഗദ്ഗദം വാക്കുകളെ തൊണ്ടയില്‍ തന്നെ തടഞ്ഞു..ദുബായില്‍ നിന്നും ആദ്യമാദ്യം കൃത്യമായി കത്തെഴുതുമായിരുന്നു.. പിന്നീട് കത്തുകള്‍ തമ്മിലുള്ള അകലം കൂടി. സമയക്കുറവും അലസതയും മൂലം പന്നീട് അതും ഇല്ലാതായി. എത്ര സ്‌നേഹിച്ചാലും സ്വന്തം മകനൊന്നുമല്ലല്ലൊ എന്നവര്‍ അശ്വസിച്ചിട്ടുണ്ടാകും.'നമ്മള്‍ ഏതാനും നിമിഷങ്ങള്‍ക്കകം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുവാന്‍ പോകുകയാണെന്ന' പൈലറ്റിന്റെ വാക്കുകളാണ് ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത്.! ജനലിലൂടെ പുറത്തേക്കു വെറുതെ നോക്കി കൊണ്ടിരുന്നു. വെള്ളത്തിലൂടെ നീങ്ങുന്ന ഒരുകൂട്ടം ആഫ്രിക്കന്‍ പായല്‍ പോലെ കടലില്‍ അങ്ങുദൂരെ ഒരു പച്ച പൊട്ട്..!നമ്മുടെ സ്വന്തം നാട്..!എമിഗ്രേഷന്‍ ചെക്ക് ഇന്‍ കഴിഞ്ഞിറങ്ങുമ്പോഴേക്കും മാനേജര്‍ വിശ്വം കാറുമായി കാത്തു നില്‍‌പ്പുണ്ടായിരുന്നു.യാത്രക്കിടയില്‍ വിശ്വന്‍ പറഞ്ഞു...സാര്‍, സാറു പറഞ്ഞതുപോലെ ഞാന്‍ ആ മാധവന്‍‌മാഷിന്റെ കേസ് അന്വഷിച്ചു..ഒരു വഴക്കു കേസില്‍ ഒളിവിലായിരുന്ന അവരുടെ മകനെ പോലീസുകാര്‍ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടു പോകുന്നതു കണ്ട് തളര്‍ന്നു വീണ് ടീച്ചര്‍ പിന്നീട് എഴുന്നേറ്റില്ല. ആ കിടപ്പില്‍ തന്നെ അവര്‍ മരിച്ചു. അവരുടെ ചികില്‍‌സക്കായ് കുറേ പണം പലരില്‍നിന്നും കടം വാങ്ങിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ആ മാഷും സുഖമില്ലാതെ എറണകുളം മെഡിക്കല്‍ ട്രസ്‌റ്റില്‍ കിടക്കുകയാണ്. രണ്ടു വൃക്കയുടെയും പ്രവര്‍ത്തനം തകരാറില്‍ ആയതാണത്രേ കാരണം. ഉടനെ വേണ്ടുന്ന ഒരു ഓപ്പറേഷനു വേണ്ടിയാണ് അവര്‍ അതു വില്‍ക്കുന്നത്. അദ്ധേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ അവിവാഹിതയായ അദ്ധേഹത്തിന്റെ മകളാണ് നടത്തുന്നത്. പവര്‍ ഓഫ് അറ്റോര്‍‌ണ്ണിയൊക്കെ ശരിയാക്കി പകുതി പണം കൊടുത്തു.വിശ്വന്‍ പിന്നെയും മറ്റെന്തൊക്കയോ ബിസിനസ് കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നെങ്കിലും മനസ് മാധവന്‍ മാഷിന്റെ കുടുമ്പത്തെ ചുറ്റി ആയിരുന്നതിനാല്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.വീടെത്തി വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു.."വിശ്വം , നാളെ ഈ വസ്തു ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റ്സും രാവിലെ ഓഫീസു തുറന്നയുടനെ എനിക്കിവിടെ എത്തിക്കണം"ഡെറ്റോളിന്റേയും മരുന്നുകളുടെയും മണം തളം കെട്ടിനില്‍ക്കുന്ന ആശുപത്രി മുറിയിലേക്കു കടന്നു ചെല്ലുമ്പോള്‍ മാഷ് നല്ല ഉറക്കത്തിലായിരുന്നു. അകത്തു കയറി ആ മുഖത്തേക്കു നോക്കിയപ്പോള്‍ മനസു പറയും പോലെ.."അചഛനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്നെ, സ്വന്തം കാലില്‍ നില്‍ക്കുവാനാവും മുന്‍പ് അമ്മയും ഉപേക്ഷിച്ചു പോയപ്പോള്‍, കാറ്റിലും മഴയിലും കൂടു നഷ്‌ടപെട്ടു ചിറകുകള്‍ നനഞ്ഞ ഒരു ഒരു കുരുവികുഞ്ഞിനെ പോലെ പതുങ്ങി നിന്ന എന്നെ, സ്‌നേഹവും പരിരക്ഷയും കൊണ്ടു പുതപ്പിച്ച ഈ മഹാനെ പറക്ക മുറ്റിയപ്പോള്‍ ഒന്നു തിരിഞ്ഞി നോക്കുകപോലും ചെയ്യാതെ പറന്നു കളഞ്ഞല്ലോ ഞാന്‍..!കസേര കട്ടിലിനോട് ചേര്‍ത്തിട്ട്, ഡ്രിപ്പ് കൊടുത്തു കൊണ്ടിരിക്കുന്ന ആ കൈത്തണ്ടയില്‍ സാവധാനം തടവികൊണ്ടിരുന്നപ്പോള്‍ മാഷ് കണ്ണു തുറന്നു. ആദ്യ നോട്ടത്തില്‍ തന്നെ എന്നെ മനസ്സിലായി. ഒന്നു പരിഭവിച്ചിരുന്നെങ്കില്‍, ഒന്നു ദേഷ്യപ്പെട്ടിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചുവെങ്കിലും തികച്ചും അന്യനായ പരിചയക്കാരനെ പോലെ മാഷ് ചോദിച്ചു. 'ങാ..അജിത് എപ്പോഴെത്തി...?'എന്തോ വാങ്ങി കടന്നു വന്ന അശ്വതി, തന്നെ കണ്ട് തികച്ചും ഒരു അപരിചിതനെപ്പോലെ ചോദിച്ചു...എങ്ങിനെ അറിഞ്ഞു അചഛന്‍ ഇവിടെയുണ്ടെന്ന്...?മറുപടിക്കു കാക്കാതെ അശ്വതി തുടര്‍ന്നു.ചായ എടുക്കട്ടെ..?ആശ്ചര്യത്തോടെ ആ മുഖത്തേക്കു നോക്കി.അശ്വതി ഒരുപാട് മാറിയിരിക്കുന്നു..! തികച്ചും പക്വമായ സംസാരവും പ്രവൃത്തിയും സാഹചര്യങ്ങള്‍ ആക്കി തീര്‍ത്തതാകാം....!എന്തില്‍ നിന്നൊക്കെയോ ഒഴിഞ്ഞു മാറാനുള്ള തിരക്കനുഭവിച്ചു കൊണ്ടിരിക്കകയാണേന്നു മന്‍സിലായി.ഗ്ലാസ്സില്‍ ചായ നീട്ടികൊണ്ട് അശ്വതി തുടര്‍ന്നു."അചഛനെ ഇന്നു ഡിസ്‌ചാര്‍ജ് ചെയ്യും . ബില്ല് അടക്കാന്‍‍ ചെന്നപ്പോള്‍ അടച്ചിരിക്കന്നു എന്നും ആളുടെ പേരും കണ്ടപ്പോഴെ ഞാന്‍ സംശയിച്ചു..അജിത്...പ്ലീസ് ഈ പണം തിരികെ വാങ്ങണം, വേണ്ട, എന്ത് ചേതോവികാരത്തിന്റെ പേരില്‍ ആയാലും വേണ്ടീല്യാ...! സഹതാപം കൊണ്ടാണോ..? ദൈവ സഹായത്തില്‍ പണത്തിനു ഇപ്പോള്‍ ഞങള്‍ക്ക വലിയ ബുന്ധിമുട്ടില്ല...അചഛനെ ശൂശ്രൂഷിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നു മാത്രമാണ് എനിക്കിപ്പോള്‍ ജീവിക്കുവാനുള്ള പ്രചോദനം തന്നെ. അതിലും മറ്റൊരാളുടെ സഹായം ഇടകലര്‍ത്താന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല.മോളെ..മാഷ് ദയനീയമായി അശ്വതിയെ വിളിച്ചു.ഇല്ല സര്‍ അശ്വതി പറഞ്ഞതാണു സത്യം ..പറഞ്ഞോട്ടെ..കൈയ്യില്‍ കരുതിയിരൂന്ന ആധാരവും അനുബന്ധ പ്രമാണങ്ങളും കട്ടിലില്‍ മാഷിന്റെ സമീപത്തു വച്ചിട്ടു പറഞ്ഞു."അശ്വതി പറഞ്ഞതു പോലെ ഇതൊരു കടം വീട്ടലല്ല. പണ്ട് വിശന്നോടി വരുമ്പോള്‍ ടീച്ചറമ്മ തന്നിട്ടുള്ള ഒരു പിടി ചോറിന്റെ വിലപോലും ഇതിനില്ലെന്നെനിക്കറിയാം..ആ ടീച്ചറമ്മ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണ്, നിങ്ങളുടെ കണ്ണിരിന്റെ നനവുള്ള ഈ കടലാസു കെട്ടുകള്‍ എന്റെ ഓഫീസ് സേഫിലിരുന്നാല്‍ അതു പുകയുന്ന ഒരു നെരിപ്പോടു കണക്കെ എല്ലാം കത്തിച്ചു ചാമ്പലാക്കി കളയും. അതു കൊണ്ട്..അതുകൊണ്ടു മാത്രം , ഇതു വാങ്ങി വീട്ടില്‍ തന്നെ ഭദ്രമായി കൊണ്ടുപോയി വച്ചേക്കൂ..."നിശബ്‌ദമായ ചില നിമിഷങ്ങള്‍ക്കു ശേഷം ഞാന്‍ തുടര്‍ന്നു..സാര്‍.., 'ഞാന്‍ അരുണിനെ കണ്ടിരുന്നു. അരുണിനു ഒരുപാടു വിഷമമുണ്ട്. അവന്‍ മനസ്സു മാറി പുതിയ ഒരാളായി കഴിഞ്ഞിരിക്കുന്നു. അവന്‍ നേരിട്ട് കുറ്റം ചെയ്തിട്ടില്ലാത്തിടത്തോളം നല്ലോരു അഡ്വ‌ക്കേറ്റ് വിചാരിച്ചാല്‍ അവനെ ഇറക്കാവുന്നതേയുള്ളു. അവനെ ഞാന്‍ എത്രയും പെട്ടെന്നു സാറിന്റെ മുന്നില്‍ കൊണ്ടു നിര്‍ത്തി തരും. വൈകിയെങ്കിലും എന്റെ ഗുരുദക്ഷിണയായി..'പതിയെ എഴുനേറ്റ് മാഷിന്റെ അടുത്തു ചെന്നിട്ടു പറഞ്ഞു..."ഇപ്പോള്‍ ഞാന്‍ പൊയ്ക്‌ക്കോട്ടെ സാര്‍...വീട്ടിലീക്കു പിന്നീട് വരാം"ങൂം...മേശയില്‍ ചാരിനില്‍ക്കുന്ന അശ്വതിയുടെ അടുത്തു ചെന്നു വിസിറ്റിം കാര്‍ഡ് കൊടുത്തിട്ടു പറഞ്ഞു..പിണക്കമൊന്നും ഇല്ലെങ്കില്‍ വല്ലപ്പോഴും വിളിച്ചൂടെ....?പിന്നെ അശ്വതീ, ഇപ്പോള്‍ മനസില്‍നു വളരെ ആശ്വാസം തോന്നുന്നു. ഏതൊക്കെയോ അദൃശ്യഭാരം ചുമലില്‍ നിന്നും ഇറക്കി വച്ചതു പോലെ..ഒരു കടം കൂടി വീട്ടാന്‍ അശ്വതി എന്ന അനുവദിക്കാമോ...? പണ്ട് എനിക്കു വേണ്ടി ഊരിയ കമ്മലിനു പകരം ഒരു തരിപ്പൊന്നു ഞാന്‍ അശ്വതിക്കു തിരികെ തന്നോട്ടെ..? ഒരു മഞ്ഞ ചരടില്‍ കോര്‍ത്ത്...?പഴയ അടിച്ചു തളിക്കാരിയുടെ മകനാണെങ്കിലും സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു അജിത് ആയാണ് പറയുന്നത്..മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും.. തെളിവെള്ളത്തിലെ പരല്‍മീന്‍ പോലെ അശ്വതിയുടെ നിറഞ്ഞകണ്ണൂകള്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..!മുന്നോട്ട് നടക്കുന്നതിനിടെ മനസില്‍ ഒരുള്‍‌വിളി.. അശ്വതി വിളിച്ചുവോ..?വെറുതെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു..നിറഞ്ഞ കണ്ണൂകളില്‍ നിന്നും അടര്‍ന്നു വീഴാന്‍ മടിച്ച് കണ്‍പീലികളില്‍ തൂങ്ങിനില്‍ക്കുന്ന കണ്ണീര്‍ കണങ്ങള്‍ ആശുപത്രി നിയോണ്‍ വെളിച്ചത്തില്‍ രത്‌നങ്ങള്‍ പോലെ തിളിങ്ങുന്നു..!കൈയിലിരുന്ന വിസിറ്റിങ്ങ്കാര്‍ഡ് അറിയാതെയെങ്കിലും നെഞ്ചോട് ചേര്‍ത്തു പിടിച്ചിരിക്കുകയായിരുന്നു...!സന്തോഷത്തോടെ, സമാധാനത്തോടെ കാറിനടുത്തേക്കു നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു.."ക്ഷമിക്കുവാനും മാപ്പു തരുവാനും ദൈവത്തിനും പിന്നെ ഭൂമിയില്‍ പുണ്ണ്യം ചെയ്തവര്‍ക്കും മാത്രമല്ലേ കഴിയൂ...?!

കഥയില്‍ ചോദ്യമില്ല...!

അന്നൊരു വെള്ളിയാഴ്‌ച ആയിരുന്നു. രാത്രി പന്ത്രണ്ട് മണിയോടടുത്ത നേരമാണ്. എന്നെ പതുക്കെ എടുത്ത് മുറ്റത്തുള്ള സ്വന്തം വാഹനത്തിനു മുകളിലോട്ട് കയറി. ടോപ്പ് ഗിയറിലിട്ട് നാസയുടെ ഡിസ്‌കവറി പൊങ്ങും പോലെ ശൂ.........ന്നൊരൊറ്റ പോക്കായിരുന്നു അകാശത്തിലേക്ക്.ഒന്നു..രണ്ട്..മൂന്ന്... ആകാശങ്ങള്‍ കഴിഞ്ഞപ്പോഴായിരുന്നു എനിക്ക് കാര്യം മനസിലായത്. എന്റെ ജീവനും കൊണ്ടാണ് യമധര്‍മ്മന്റെ പോക്കെന്ന്‍. എന്തു ചെയ്യാം ചെറിയ പ്രയാസമൊക്കെ തോന്നിയെന്നതു നേര്.അങ്ങിനെ ഏഴ് ആകാശത്തിനും മുകളില്‍ ഉള്ള ചിത്രഗുപ്‌തന്റെ ഓഫീസില്‍ കൃത്യ സമയത്തു തന്നെ വാഹനം ലാന്റ് ചെയ്തു. എന്നെ ഒരു ഓഫീസിലോട്ട് കൊണ്ട് ചെന്ന ആ കാലന്‍ എന്തൊക്കെയോ പറഞ്ഞ ശേഷം തിരികെ പോയി. ഏകദേശം പത്തു മിനിട്ട് കഴിഞ്ഞ് ചിത്രഗുപ്‌തരാജയുടെ ഓഫീസിലേക്കു പോകാന്‍ ഒരാളുവന്നു പറഞ്ഞു. അകത്തോട്ട് ചെന്നപ്പോഴല്ലെ രസം. 'കോന്‍ ബനേക ക്രോര്‍പതി' യുടെ സെറ്റ് പോലുള്ള ഒരു വലിയ ഓഫീസ് അതിലെ ഹോട്ട് സീറ്റ് പോലുള്ള ഒരു സീറ്റില്‍ ഇരിക്കാന്‍ കൈകൊണ്ട് ആഹ്വാനം ചെയ്തു. അവിടിരുന്ന ഉടനെ‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ സ്‌റ്റൈലില്‍ ഒരു ചോദ്യം'ങൂം ...പേരെന്താ...?'അതേ ഗാംഭീര്യത്തോടെ മറുപടി കൊടുക്കാനാണ് ആഗ്രഹിച്ചതെങ്കിലും ഭയവും ആകാംക്ഷയും കൊണ്ടാകണം പേരു പറഞ്ഞപ്പോള്‍ ശബ്‌ദം മലയാള നടന്‍ ഇന്ദ്രന്‍സിന്റെതു പോലെ ആയിപ്പോയി എന്നതാണു സത്യം..!ഉടന്‍ അദ്ദേഹം തന്റെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു...അത്‌ഭുതം..എന്തത്‌ഭുതം..!! എന്റെ മുന്നിലെ മോനിട്ടറില്‍ തുറന്നു വന്ന മള്‍ട്ടിമീഡിയ ഫയലില്‍ എന്റെ പടം..!! ഞാന്‍ ഭൂമിയില്‍ കാണിച്ച സര്‍‌വ്വ വേണ്ടാതീനങ്ങളും സെന്‍‌സര്‍ കട്ടിങ്ങ് പോലും ഇല്ലാതെ കാണിക്കുന്നു. അതിനിടയില്‍ വീണ്ടും അമിതാബിന്റെ ശബ്‌ദം...'ഈ കുറ്റങ്ങലോക്കെ നീ സമ്മതിക്കുന്നുണ്ടോ..?'ഇത്ര കൃത്യമായി കാണുന്ന കാര്യം ഞാന്‍ എങ്ങിനെ ഇല്ലെന്നു പറയുക ?സമ്മതിച്ചു.അദ്ദേഹം വീണ്ടും കമ്പ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തപ്പോഴേക്കും അതില്‍ കൂട്ടി കിഴിച്ച് എന്റെ ശിക്ഷ വന്നു..!പത്തു വര്‍‌ഷം നരകവും പിന്നെ സ്വര്‍ഗവും വിധിച്ചിരിക്കുന്നു..!!ഒരു ഭടന്‍ എന്നെ കൊണ്ടു പോയി 'ഗ്ലോബല്‍ നരക വില്ലേജിന്റെ' വാതുക്കല്‍ നില്‍ക്കുന്ന മറ്റൊരു കാവല്‍ ഭടനെ ഏല്പിച്ചു എന്റെ പേപ്പര്‍ ഒക്കെ ഒത്തു നോക്കിയ അയാള്‍ എന്നെ അകത്തേക്കു ക്ഷണിച്ചു. ഭൂമിയില്‍ വച്ച് ഇക്കണ്ട വേണ്ടാതീനങ്ങള്‍ ഒക്കെ നടത്താന്‍ കൂട്ടുനിന്ന എന്റെ കൂട്ടുകാരെ മുഴുവന്‍ അപ്പച്ചനേയും അമ്മച്ചിയേയും വരെ മനസാ പ്രാകികൊണ്ട് അയാള്‍ക്കൊപ്പം നടന്നു. ഒരോ രാജ്യത്തിന്റെയും നരകങ്ങള്‍ക്ക് മുന്നിലൂടെ നടന്ന് ഇന്ത്യയുടെ നരക കവാടത്തില്‍ എത്തിയ ഉടന്‍ ആ ഭടന്‍ പറഞ്ഞു.'ദാ..ഇതാണ് ഇന്ത്യയുടെ 'നരക പവിലിയന്‍' ഇതിനുള്ളില്‍ എല്ലാ സംസ്ഥാനത്തിന്റെയും പ്രത്യേകം പ്രത്യേകം നരകങ്ങള്‍ ഉണ്ട്. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഇതില്‍ ഏതു നരകം വേണമെങ്കിലും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം , പക്ഷേ ഒരിക്കല്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പത്തു വര്‍ഷവും അതില്‍ തന്നെ കഴിച്ചു കൂട്ടണം, കേട്ടല്ലോ..?'ഒന്നു മൂളി കൊണ്ട് ഞാന്‍ അകത്തേക്ക് കയറി. ആക്ഷരമാല കൃമത്തില്‍ ആയതു കൊണ്ടാകാം ആദ്യം ആസമിന്റെ നരകമായിരുന്നു. അകത്ത് ഒന്നുരണ്ടു പേരുടെ നിലവിളി ഒക്കെ കേള്‍ക്കുന്നു. ഞാന്‍ മെല്ലെ അവിടെ നിന്ന കാവല്‍കാരനോട് അവിടുത്തെ ശിക്ഷാരീതികളെ കുറിച്ച് ചോദിച്ച് അന്വഷിച്ചു.അയാള്‍ പറഞ്ഞു..'ഭായ് സാബ്, ഒരു ദിവസത്തെ 24 മണിക്കൂറിലെ ആദ്യ അഞ്ച് മണിക്കൂര്‍ ഒരു ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തി കറണ്ടടിപ്പിക്കും, പിന്നെയുള്ള 5 മണിക്കൂര്‍ ആസാമീസുകാരായ പിശാചുക്കളും ഭൂതങ്ങളും വന്ന് നിരന്തരം ഉപദ്രവിച്ചു കൊണ്ടിരിക്കും. അതു കഴിഞ്ഞുള്ള സമയം മുഴുവന്‍ കൂര്‍ത്ത ആണികള്‍ തറച്ച കട്ടിലില്‍ കിടക്കണം അതാണ് ഇവിടുത്തെ ശിക്ഷ.!വളരെ വിഷമത്തോടെയാണ് അടുത്ത സംസ്ഥനത്തിന്റെ നരകത്തില്‍ എത്തിയത്, അവിടെയും എന്നല്ല, എല്ലാ സംസ്ഥാനങ്ങളുടെ നരകങ്ങളിലും ഒരേപോലുള്ള ശിക്ഷാരീതികളും സമയവും ആണ്. എന്നാ പിന്നെ എവിടെയെങ്കിലും കിടന്ന് പത്തു വര്‍ഷം കഴിച്ചു കൂട്ടാം എന്നു കരുതി മുന്നോട്ട് നടക്കുമ്പോഴാണ് നമ്മുടെ കേരളത്തിന്റെ നരകത്തിന്റെ മുന്നിലെത്തിയത്...ഹോ...ഭയങ്കരമെന്നു വച്ചാല്‍ അതിഭയങ്കര തിരക്ക് നരകത്തിനു മുന്നില്‍.!ഒരാള്‍ സൈക്കിളില്‍ ഐസ്‌മുട്ടായി വില്‍ക്കുന്നു, ഒരു പയ്യന്‍ ലോട്ടറി വില്‍‌ക്കുന്നു പിന്നെ നാലുവീലു വണ്ടിയില്‍ ചെറിയ ചായക്കട വരെയുണ്ട്. ഒരു പൂരപറമ്പിന്റെ ബഹളം തന്നെ..!!എന്താ കാര്യമെന്ന് ചോദിക്കാമെന്ന് വച്ച് നേരേ അവിടെ കാവല്‍ ഡ്യൂട്ടിയിലുള്ള ആളുടെ അടുത്തു ചെന്നു. അദ്ദേഹമാണെങ്കില്‍ ഇതൊന്നും അയാള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ മറ്റു ദുര്‍‌ഗന്ധങ്ങള്‍ അലട്ടാതിരിക്കാനായിട്ടാവണം തന്റെ തൊപ്പി മുഖത്തേക്ക് മറച്ചു വച്ച് കസേരയില്‍ ചാരി ഇരുന്നു നല്ല ഉറക്കം..! അല്പം മടിച്ചാണെങ്കിലും പതുക്കെ അയാളെ ഒന്നുണര്‍ത്തി. മെല്ലെ തൊപ്പി മാറ്റി ഉറക്കത്തെ തടസപ്പെടുത്തിയ നീരസത്തോടെ രൂക്ഷമായി ഒന്നു നോക്കിയിട്ട് നീട്ടി ഒരു മൂളല്‍..'ങൂം...?'ഞാന്‍ എന്തോ ചോദിക്കാന്‍ വരുമ്പോഴേക്കും അയാള്‍ പറഞ്ഞു..'എല്ലാകാര്യങ്ങളും ദേ, ആ ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട് മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ പോകണം ഹേ..'എല്ലാ നരകങ്ങളിലെ ശിക്ഷയും ഒരേപോലെ എന്നു കേട്ടു, പിന്നെ ഇവിടെ എന്താ ഇത്ര തിരക്കെന്ന് ആരോടെങ്കിലും ചോദിക്കാം എന്നു വച്ചാ ക്യൂവില്‍ നില്‍ക്കുന്നവരൊക്കെ നോര്‍ത്ത് ഇന്ത്യക്കാരാണ് ഭാഷയുടെ പ്രശ്‌നമുള്ളതു കൊണ്ട് അതിനും വയ്യാ. കുറെ കഴിഞ്ഞാണ് ഭാഗ്യത്തിനു ഒരു മലയാളിയെ കണ്ടെത്തിയത്. അയാളോട് കാര്യം തിരക്കി..'അല്ല സഹോദരാ എല്ലാ നരകങ്ങളിലും ശിക്ഷ ഒരേ പോലെയാണെന്നു പറഞ്ഞു പിന്നെന്താ നമ്മുടെ കേരളാ പവിലിയനില്‍ മാത്രം ഇത്ര തിരക്ക്..?'അദ്ദേഹം ഒന്നു ചിരിച്ചിട്ട് ശബ്‌ദം താഴ്‌ത്തി പറഞ്ഞു.'സുഹൃത്തേ ശിക്ഷ ഒക്കെ ഒന്നു പോലെ ഒക്കെ തന്നെയാ, പക്ഷേ ഇവിടെ ചില വിത്യാസങ്ങള്‍ ഉണ്ട് അതാ.'അത്‌ഭുതത്തോടെ ഞാന്‍ കാര്യം തിരക്കി.'ദേ..,ദിവസവും അഞ്ച് മണിക്കൂര്‍ ഇലക്‌ട്രിക്ക് കസേരയില്‍ ഇരുത്തും എന്നല്ലേ ശിക്ഷ? പക്ഷേ ഇവിടെ അതില്‍ കുറഞ്ഞത് നാലര മണിക്കൂറെങ്കിലും പവര്‍കട്ട് ആയിരിക്കും അതുകൊണ്ട് വെറുതെ ആ കസേരയില്‍ ഇരുന്നു കൊടുത്താല്‍ മതി. നിര്‍ഭാഗ്യമുണ്ടെങ്കില്‍ ചിലപ്പോള്‍ വല്ല അരമണിക്കൂര്‍ കറണ്ടു വന്നെങ്കിലായി. പിന്നെ നമ്മുടെ മലയാളി പ്രേതങ്ങളും ഭൂതങ്ങളും ഉപദ്രവിക്കും എന്നല്ലേ. ഹ..ഹാ, വര്‍ക്കെവിടേയാ അതിനൊക്കെ സമയം? അവര്‍ നേരേ വരും, ഹാജര്‍ ബുക്കില്‍ ഒപ്പിടും പിന്നെ ഇരുന്ന് ഒരു ഉറക്കമാണ്. അഞ്ചു മണിക്കൂര്‍ ജോലി തീരുന്നതു വരെ. അതിനിടയില്‍ നമ്മള്‍ അങ്ങോട്ട് ചെന്ന്‍ "എന്നെ ഉപദ്രവിച്ചോ" എന്നു പറഞ്ഞാല്‍ പോലും...ങു..ഹും. ഒരു രക്ഷയുമില്ല"പിന്നെ ബാക്കി സമയം കിടക്കാനുള്ള കട്ടില്‍, അതു പറയാതിരിക്കുകയാ ഭേദം. ആ കട്ടില്‍ ഉണ്ടാക്കാനുള്ള കൊട്ടേഷന്‍ പിടിച്ചിരിക്കുന്നത് ഒരു മലയാളി കോണ്‍‌ട്രാക്‌ട്രര്‍ ആണേ., അയാള്‍ വകുപ്പ് മന്ത്രിയുടെ ആളാ... എല്ലായിടത്തും നല്ല കാരിരുമ്പിന്റെ ആണി തറച്ച കട്ടില്‍ ഉള്ളപ്പോള്‍ ഇവിടെ ഓരോ കട്ടിലിലും അഞ്ചാറ് പഴയ ആണി വച്ച് പണിഞ്ഞിരിക്കുകയാ.. ഇനി പറ ഇതിലും നല്ലൊരു സ്വര്‍‌ഗം വേറെ ഈ ഇന്ത്യാ നരക പവിലിയനില്‍ കാണുമോ?. പിന്നെ ഞാന്‍ പറഞ്ഞെന്ന് ആരോടും പറഞ്ഞേക്കരുത് കേട്ടോ.അയാള്‍ക്ക് നന്ദി പറഞ്ഞ് ആദ്യമായി കേരളീയനായതില്‍ അഭിമാനത്തോടെ നരകത്തിന്റെ ക്യൂവില്‍ നിന്നു.ഏതാനും മണിക്കൂറിനു ശേഷമാണ് എന്റെ ഊഴമെത്തിയത്. സന്തോഷത്തോടെ നരകത്തിലേക്ക് പ്രവേശിക്കാന്‍ കാലെടുത്തു വക്കുമ്പോഴാണ് പുറകില്‍ നിന്നും ഒരു വിളി...'ഢാ....ഡാ....നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടെ?. മണി ആറു കഴിഞ്ഞു എവിടെയൊക്കെയോ പോയി അടിച്ചു പൂസായി വരും എന്നിട്ട് അലാറമടിച്ചാലും എഴുനേല്‍ക്കില്ല. പോ..എഴുന്നേറ്റ് പോകാന്‍ നോക്ക്..'കൂട്ടുകാരന്റെ ശബ്‌ദമാണ് എല്ലാത്തിനും വിരാമമിട്ടത്..ശൊ..എല്ലാ സൗഭാഗ്യങ്ങളും ഒരു നിമിഷം കൊണ്ട് അസ്‌തമിച്ചു. എന്തൊക്കെ പ്രതീക്ഷകളായിരുന്നു. എല്ലാം തീര്‍ന്നില്ലെ. ഇനി വീണ്ടും ഇവിടുത്ത് ഈ ബോറന്‍ ജോലി തന്നേ ശരണം...മനസില്ലാ മനസോടെ, സോപ്പും പേസ്‌റ്റും ബ്രഷും ഒക്കെയായി ബാത്ത് റൂമിലേക്ക് നടക്കുമ്പോള്‍ മനസ് അറിയാതെ പാടി...സ്വപ്‌നങ്ങള്‍ കാണാന്‍ കപ്പം വേണ്ടട മച്ചാനേ....!!

അവസ്ഥാന്തരങ്ങള്‍ ( കഥ )

ദീര്‍ഘദൂര ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഒരു കായിക താരത്തെപോലെ ട്രെയില്‍ ഓടിയെത്തി പ്ലാറ്റ്ഫോമില്‍ കിതച്ചു നിന്നു. അവസാന സ്‌റ്റേഷന്‍ ആയതിനാലാവണം യാത്രക്കാര്‍ വളരെ കുറവായിരുന്നു. ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ ഒരു ദീര്‍‌ഘനിശ്വാസത്തോടെ കൈകള്‍ ശക്തിയായി ഒന്നു കുടഞ്ഞ് തുണിസഞ്ചിയുടെ നീളമുള്ള വള്ളി തോളിലേക്ക് കയറ്റിയിട്ട് മുന്നോട്ടു നടക്കുന്നതിനിടെ സ്‌റ്റേഷനിലെ വലിയ ക്ലോക്കിലേക്ക് ഒന്നു പാളിനോക്കി. സമയം ഒമ്പതു കഴിഞ്ഞിരിക്കുന്നു.
സ്‌റ്റേഷനുമുന്നിലൂടെ അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന റെയില്‍പാളങ്ങളില്‍ പാകിയിരിക്കുന്ന കരിങ്കല്‍ ചീളുകളില്‍ ചവിട്ടി അയാള്‍ മുന്നോട്ടു നടന്നു.കുറെ ദൂരെയാണെങ്കിലും പപ്പേട്ടന്റെ ആനന്ദവിലാസം ലോഡ്‌ജും അതിന്റെ നരച്ച ബോര്‍ഡും ബോര്‍ഡിലേക്ക് വെളിച്ചം വീശിനില്‍ക്കുന്ന ബള്‍ബും ഒക്കെ വ്യക്തമായി കാണാവുന്നുണ്ടായിരുന്നു.നടക്കുന്നതിനിടെ അയാള്‍ മനസിലോര്‍ത്തു. തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ എടുത്തു പുറത്തേക്കെറിഞ്ഞ് പപ്പേട്ടന്‍ ആ മുറി മറ്റാര്‍‌ക്കെങ്കിലും കൊടുത്തിട്ടുണ്ടാകുമോ?. അല്ല, അയാളെ കുറ്റം പറയാനുമവില്ലല്ലോ. നാലുമാസമായി വാടക കൊടുത്തിട്ടെന്നതോ പോട്ടെ, രണ്ടു മാസമാകുന്നു അങ്ങോട്ടു ചെന്നിട്ടു തന്നെ പിന്നെങ്ങിനാ..?പക്ഷേ, പപ്പേട്ടന്‍ അങ്ങിനെ ചെയ്യുമോ.? അയാള്‍ തന്നെ ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു."സാറെ സാറെഴുതുന്ന കഥകളും നോവലുകളുമൊക്കെ പത്രങ്ങളില്‍ അച്ചടിച്ചു വരുമ്പോള്‍, വലിയ വലിയ ആളുകള്‍ അതു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഞാന്‍ മനസു കൊണ്ട് അഹങ്കരിക്കറുണ്ട് ഇതൊക്കെ പിറക്കുന്നത് എന്റെ ലോഡ്ജിന്റെ ഈ പത്താം നമ്പര്‍ മുറിയില്‍ വച്ചല്ലേന്ന്, സരസ്വതീദേവിയുടെ കടാക്ഷം ആവോളമുള്ള സാറ് ഈ മുറിയില്‍ താമസിക്കുമ്പോള്‍ മുറിയിലും, പിന്നിവിടം മുഴുവനും ആ ദേവീ ചൈതന്യം ഉണ്ടാവൂല്ലോ.അതു കൊണ്ട് സാറു വന്നാലും വന്നില്ലെങ്കിലും ഈ മുറി പപ്പേട്ടന്‍ സാറിനു വേണ്ടി ഒളിച്ചിട്ടിരിക്കും അതു കൊഴിഞ്ഞുള്ളതിന്റെ വരുമാനമേ ഞാന്‍ കണക്കു കൂട്ടിയിട്ടുള്ളൂ.."പപ്പേട്ടനു തോന്നിയ ആ സ്‌നേഹം പോലും ഇവിടുള്ള തന്റെ സാം‌സ്‌കാരിക സുഹൃത്തുക്കള്‍ക്കോ, പത്രപ്രവര്‍ത്തകര്‍‌ക്കോ തോന്നുന്നില്ലല്ലോ..? പണ്ട് ഈ മോഹനചന്ദ്രന്റെ ഒരു നോവലിനോ കഥക്കോ വേണ്ടി ഇവരൊക്കെ ഈ ലോഡ്‌ജു മുറിയില്‍ കയറി ഇറങ്ങുകയായിരുന്നല്ലോ. തന്റെ പേരില്‍ മറ്റാരെങ്കിലും എഴുതുന്ന ചവറില്‍ തന്റെ പേരുചേര്‍ക്കാന്‍ വരെ തുക വാഗ്ദാനം ചെയ്തവര്‍ വരെ ഉണ്ടായിരുന്നു. മോഹനചന്ദ്രന്‍ എന്ന പേരുപോലും സര്‍‌ക്കുലേഷന്‍ കൂട്ടാന്‍ ഉപകരിക്കുന്ന ഒരു കാലമായിരുന്നല്ലോ അത്. ഇപ്പോള്‍ ഒരു ചെറിയ തുക അഡ്വാന്‍സായി ചോദിച്ചാല്‍ എല്ലാവര്‍ക്കും മടി. പൂര്‍ത്തിയാക്കിയ മാറ്റര്‍ കൊണ്ടു ചെന്നാല്‍ തരാമെന്ന്. സാഹിത്യചര്‍‌ച്ചകളില്‍ സജ്ജീവ സാന്നിദ്ധ്യമായിരുന്ന ഈ മോഹന ചന്ദ്രനെ കാണുന്നതു പോലും ഇന്നവര്‍ക്കു ദുശ്ശകുനമാണത്രേ..!
തന്റെ സഹപാഠിയായിരുന്നു ഇന്ദ്രന്‍ ഇപ്പോളവന്‍ വലിയ പോലീസ് സര്‍ക്കിള്‍ അല്ലേ, സര്‍ക്കിള്, അത്യാവശ്യത്തിനു ഇത്തിരി പണം കടം ചോദിച്ചപ്പോള്‍ അവന്റെ വക ഒരു തമാശ "സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാരുടെ കഷ്‌ടപാടുകളെ കുറിച്ച് ഒരു നോവലെഴുതാന്‍!". പക്ഷേ ഇപ്പോ വലിയ തുണിക്കടയൊക്കെ നടത്തുന്ന ബെന്നിച്ചനെക്കാളും സര്‍ക്കിള്‍ തന്ന ഭേദം. ബെന്നിച്ച്ന്റെ ആവശ്യമെന്താ പണം തന്നു സഹായിക്കാം പക്ഷേ അടുത്തു ഞാന്‍ എഴുതുന്ന നോവലില്‍ പലയിടത്തായി ഇരുപത് തവണ അയാളുടെ കടയുടെ പേര് എഴുതി വക്കണമെന്ന് !!. എന്തൊരു കച്ചവട തന്ത്രം.!!ഇപ്പോ എല്ലാവരുടെയും പറച്ചിലെന്താ മോഹന ചന്ദ്രന്‍ മദ്യവും മയക്കുമരുന്നും ഒക്കെയായി കൂത്താടി നടക്കുകയാണെന്നും, തന്നിലെ സര്‍ഗ പ്രതിഭയെ താന്‍ തന്നെ കൊന്നുവെന്നും ..ത്‌ഭൂ..വിഢ്‌ഢികള്‍!! ഞാന്‍ കുടിക്കും നശിക്കും അതിനവര്‍ക്കെന്താ ?.ഇവനൊക്കെ എന്നിലെ എഴുത്തുകാരനെ മാത്രം ശ്രദ്ധിച്ചാല്‍ പോരെ ? മോഹന ചന്ദ്രന്‍ എന്ന വ്യക്തിയെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്കെന്തധികാരം ?
എല്ലാവര്‍ക്കുമുള്ള ഒരു മറുപടി, ഒരു ഉത്തമ സൃഷ്‌ടി, ഈ മോഹന ചന്ദ്രന്റെ മാസ്‌റ്റര്‍പീസ് എഴുതി തീര്‍ക്കണം. തന്നിലെ എഴുത്തുകാരനെ നശിപ്പിക്കാന്‍ ഈ ലഹരികള്‍ക്കൊന്നും ആവില്ലെന്നും എനിക്ക് ബോധ്യപെടുത്തേണ്ടിയിരിക്കുന്നു.
"സാറെ..."ഒരു നേര്‍ത്ത സ്‌ത്രീ ശബ്ദം അയാളെ ചിന്തയില്‍ നിന്നുണര്‍ത്തി. റെയില്‍‌വേ ഗ്യാങ്ങ്മാന്റെ അടഞ്ഞു കിടക്കുന്ന മുറിയുടെ വശത്തുള്ള ഇരുട്ടില്‍ നിന്നും നിറം മങ്ങിയ സാരി ചുറ്റിയ, വാടിയ മുല്ലപ്പൂ ചൂടി, പൗഡര്‍ വാരിപ്പൂശി, ചുണ്ടില്‍ അലസമായി ചായം തേച്ച ഒരു മുപ്പത്തി അഞ്ചുകാരി..! വിലകുറഞ്ഞ ഏതോ സുഗന്ധ ദ്രവ്യത്തിന്റെ രൂക്ഷ ഗന്ധവും !.നിശാസുന്ദരികള്‍.!!തന്റെ മറ്റൊരു ദൗര്‍ബല്യം!!.പോക്കറ്റില്‍ അവശേഷിക്കുന്ന ഏതാനും നോട്ടുകള്‍ കൊണ്ട് ചില ദിവസങ്ങളെങ്കിലും ഭക്ഷണം കഴിക്കണം എന്ന ചിന്ത അയാളെ തടഞ്ഞു. ഒന്നു പാളി നോക്കു അവഗണിച്ചു മുന്നോട്ട് നടന്നു.
ലോഡ്‌ജില്‍ എത്തി. വാതുക്കലും വരാന്തയിലു ഓരോ വൈദ്യുത വിളക്കുകള്‍ മങ്ങി കത്തുന്നുണ്ടായിരുന്നു. താമസക്കരെല്ലം ഉറങ്ങി കഴിഞ്ഞിട്ടുണ്ട്. നാളെയും രാവിലെ എണീറ്റ് ജോലിക്ക് പോകേണ്ട പാവങ്ങള്‍. ജീവിതകാലം മുഴുവന്‍ കുടുമ്പത്തേയും ചുമലിലേറ്റി നടക്കുന്ന കഴുതകള്‍.!പലയിടങ്ങളില്‍ നിന്ന് ഇവിടെ എത്തി, ഈ നഗരത്തില്‍ അലിഞ്ഞു ചേര്‍ന്ന് ചെറു ജോലികള്‍ ചെയ്ത് കുടുമ്പം പോറ്റുന്നു.ലോഡ്‌ജിനു പുറകിലുള്ള പപ്പേട്ടന്റെ വീടമ്മ് ഉറങ്ങി കഴിഞ്ഞിരിക്കുന്നു.
ലോഡ്‌ജിന്റെ ഒന്നാം നിലയിലേക്ക് നടക്കുന്നതിനിടെ മരപ്പലകയില്‍ തീര്‍ത്ത ചവിട്ടുപടിയുടെ ചെറിയ ഞരക്കം പോലും അസഹ്യമായി തോന്നുന്ന നിശബ്ദത..! സാവധാനം നടന്നു മുറിയുടെ മുന്നില്‍ എത്തി. സഞ്ചിയില്‍ നിന്നും താക്കോലെടുത്ത് മുറിയുടെ വാതില്‍ തുറന്നു.തന്റെ കിടക്കയും പുസ്‌തകങ്ങളും ഒക്കെ കൃത്യമായും ഭംഗിയായും അടുക്കിവച്ചിരിക്കുന്നു. അതിശയമെന്നോണം കൂജയിലെ വെള്ളം പോലും നിറച്ചു വച്ചിരിക്കുന്നു !.പപ്പേട്ടന്‍ ആ തമിഴന്‍ റൂംബോയിയെ കൊണ്ടു ചെയ്യിച്ചതാവാം.വസ്ത്രം മാറി, മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലെ നേര്‍ത്തുവീഴുന്ന പൈപ്പ് വെള്ളത്തിനു താഴെനിന്നു ഒന്നു ശരീരം തണുത്തപ്പോള്‍ കുറെ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം ഒന്നടങ്ങിയതു പോലെ. പുറത്ത് വന്ന് കൂജയില്‍ നിന്നും രണ്ടിറക്കു വെള്ളം കുടിച്ചു കസേര വരാന്തയിലേക്കിട്ട് ക്ലിപ്പ്ബോര്‍ഡും പേപ്പറും പേനയുമായി അയാള്‍ എഴുതാനിരുന്നു.എന്താണെഴുതേണ്ടത്..? എവിടെയാണ് തുടങ്ങേണ്ടത്..?
അല്പം ദൂരെയായി റെയില്‍‌വേസ്‌റ്റേഷന്‍ നിയോണ്‍ വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നു. ഈ രാത്രിയിലും യാത്രക്കാരുടെ തിരക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാടു പെടുന്നവര്‍ !.തന്റെ ഒരുപാടു കഥകള്‍ക്കും നോവലുകള്‍ക്കും ഈ റെയില്‍‌വേ പശ്ചാത്തലമായിരുന്നല്ലോ എന്ന് ഒരു നിമിഷം അയാള്‍ ഓര്‍ത്തു.തൊട്ടടുത്ത പാളത്തിലൂടെ ഒരു ട്രെയിന്‍ അലറിവിളിച്ചു പാഞ്ഞുപോയി. ഇരിപ്പിടത്തില്‍ നിന്നും ഒന്നു കുലുങ്ങി വിറച്ചതുപോലെ അയാള്‍ക്ക് തോന്നി. ഇരുമ്പ് ഇരുമ്പിലുരയുന്ന രൂക്ഷഗന്ധം!. ഈ ഭീകരശബ്ദത്തിനിടയിലും ഇവിടെയുള്ളവര്‍ക്ക് എങ്ങിനെ സ്വസ്ഥമായി ഉറങ്ങാനാവുന്നു.? പകലത്തെ അദ്ധ്വാനത്തിന്റെ ക്ഷീണമാകാം.
എന്തെഴുതണം ?. തലക്കുള്ളില്‍ ഒരുതരം ശൂന്യത, തന്റെ സാഹിത്യ ജീവിതത്തിലെ ആശയദാരിദ്ര്യത്തിന്റെ ആദ്യാനുഭവം എന്ന് ഒരാന്തലോടെ അയാളോര്‍ത്തു. തന്നിലെ സര്‍ഗവാസന നഷ്‌ടപെട്ടു കഴിഞ്ഞിരിക്കുന്നുവോ..
അകത്ത് സഞ്ചിയില്‍ നിന്നും അയാള്‍ പ്രത്യേകമായി തയ്യാര്‍ ചെയ്ത ലഹരിയുടെ ഒരു പന്തമെടുത്തു കത്തിച്ച് ആഞ്ഞുവലിച്ചു. വായിക്കുള്ളിലൂടെ ഒരു വൈദ്യുത്‌തരംഗം തലച്ചോറിലും പിന്നെ സര്‍‌വ്വ നാഡീനരമ്പുകളിലും പ്രവഹിക്കുന്നതിന്റെ ഒരു സ്വര്‍ഗീയാനുഭൂതി ! മനസ്സില്‍ ഒരായിരം വര്‍‌ണ്ണങ്ങളിലെ പൂക്കള്‍ പൊട്ടിമുളച്ച് പൂത്തുലയും പോലെ !.
അയാള്‍ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.ശൂന്യമായ വീഥി. താഴെ വഴിയില്‍ ഇരുട്ടിലെ ഒരടഞ്ഞ കടത്തിണ്ണയില്‍ താന്‍ മുന്‍പ് കണ്ട സ്‌ത്രീയും അവരുടെ മടിയില്‍ രണ്ടര വയസോളം പ്രായമുള്ള ഒരു കുട്ടിയും. കുട്ടിയെ മടിയിലിരുത്തി ഒരു പൊതിയില്‍ നിന്നും ചോറ് എടുത്തു ഊട്ടുകയായിരുന്നു.കൗതുകത്തോടെ അതു നോക്കി അയാള്‍ ഇരുന്നു. തെരുവില്‍ നിന്നും കിട്ടിയതാവാം ആ കുഞ്ഞിനെ അവര്‍ക്ക്. അതല്ലെങ്കില്‍ ഏതെങ്കിലും പകല്‍മാന്യന്‍ അവര്‍ക്ക് സമ്മാനിച്ചിട്ടു പോയതാവാം.
തലയില്‍ ഒരു വെള്ള തോര്‍ത്തുകെട്ടി കൈയ്യില്‍ ചൂരലുമായി ഒരു പോലീസുകാരന്‍ അവിടേക്ക് വരുന്നതും എന്തോ പറയുന്നതും അയാള്‍ കൗതുകപൂര്‍‌വ്വം നോക്കി ഇരുന്നു. ജുട്ടിയെ അവിടെയിരുന്നു അവര്‍ എഴുനേല്‍ക്കാനാഞ്ഞപ്പോള്‍ വയര്‍ നിറയാത്തതിനാലോ മാതൃസാമീപ്യം നഷ്‌ടപ്പെട്ടതു കൊണ്ടോ കരഞ്ഞ ആ കുട്ടിയെ അവര്‍ തിരികെ വന്നു പൊതിരെ തല്ലി.ആരോടോ ഉള്ള പകപോലെ.ചില നിമിഷങ്ങള്‍..അഴിഞ്ഞ തലമുടി അലസമായി വാരിക്കെട്ടി, കടയുടെ പുറകിലെ ഇരുളില്‍ നിന്നും പുറത്തുവന്ന അവര്‍ ആ കുഞ്ഞിനെ അടുത്തു മടിയില്‍ ഇരുത്തി മാറോടു ചേര്‍ത്തു രണ്ടു കവിളുകളിലും തെരുതെരെ ചുമ്പിച്ചു. യാതൊരു പരിഭവവും കാണിക്കാതെ ആ കുഞ്ഞു കരച്ചില്‍ നിര്‍ത്തി അവരുടെ മാറോടൊട്ടി കിടന്നു.''മാതൃസ്‌നേഹത്തിന്റെ സാന്ത്വനസ്‌പര്‍‌ശം.." അയാള്‍ ഓര്‍‌ത്തു.ഇതല്ലെ പച്ചയായ മനുഷ്യജീവിതം..?ഒരു നല്ല തീം വീണുകിട്ടിയ സന്തോഷത്തോടെ, ഭ്രാന്തമായ ആവേശത്തോടെ അയാള്‍ തഴേക്ക് നോക്കി ഇരുന്നു.ഒരു നിമിഷം!മനസില്‍ ഒരു വിസ്‌ഫോടനം പോലെ.., അതു ക്ലാരയല്ലേ..? തന്റെ യവനികയെന്ന നോവലിലെ നായിക..?അതെ, അത് അവള്‍ തന്നെ...ലഹരി കനം തൂങ്ങുന്ന കണ്ണുകള്‍ ഒന്നു ഇറുക്കി അടച്ചു തുറന്ന് അയാള്‍ വീണ്ടും ശ്രദ്ധിച്ചു.ക്ലര..! തനിക്ക് അക്കാഡമി അവാര്‍ഡ് സമ്മാനിച്ച തന്റെ കഥാപാത്രം. സമൂഹം പിച്ചി ചീന്തിയെറിഞ്ഞ ഒരു കലാകാരി. ഈ ദുരവസ്ഥ അറിയാമായിരുന്നതിനാല്‍ അന്നേ അവളെ താന്‍ കൊന്നതായിരുന്നു. ഒരു മുഴം കയറില്‍ അവളെ ഞാന്‍ ആത്മഹത്യ ചെയ്യിച്ചു. എന്നാല്‍ തന്റെ എല്ലാം എല്ലമായ ശരണ്യയാണ് എതിര്‍ത്തത്. കൊല്ലരുത് അവള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കുവാന്‍ അവകാശമുണ്ട്. നമ്മുക്കു ചുറ്റും ഒരുപാട് ക്ലാരമാര്‍ക്ക് വേണ്ടി അവള്‍ ജീവിക്കണം പോലും!. ഒരുപക്ഷേ ആ തീരുമാനമല്ലേ തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണം ?. തന്റെ ശരണ്യയും മറ്റൊരു ക്ലാരയായിരുന്നോ..?താന്‍ താലികെട്ടി ജീവിതം പിച്ചിചീന്തിയെറിഞ്ഞ കഥാപാത്രം.സമ്പന്നതയുടെ മടിത്തട്ടില്‍ വളര്‍ന്ന ശരണ്യ. തന്നേക്കാലുപരി തന്റെ കഥകളേയും കവിതകളേയും സ്‌നേഹിച്ച് എല്ലാം ഇട്ടെറിഞ്ഞ് തന്നോടോപ്പം ഇറങ്ങിതിരിച്ച തന്റെ ശരണ്യ. അരൂണ്‍ എന്ന ഒരു മകനല്ലാതെ താന്‍ ശരണ്യക്ക് മറ്റൊന്നും കൊടുത്തിട്ടില്ലല്ലോ.ജീവിതത്തിന്റെയും കുടുമ്പപ്രാരബ്ദങ്ങളുടേയും കെട്ടുപാടില്‍ തളച്ചിടപ്പെടാതെ കാല്‍‌പ്പനികതയുടെ അനന്തവിഹായസ്സില്‍ പറന്നു നടക്കുവാനാണല്ലോ തനിക്കിഷ്‌ടം ഏകയാണെന്നു തോന്നിയപ്പോള്‍ വിവേകപൂര്‍‌വ്വം അവള്‍ അചഛനോടൊപ്പം തിരികെ പോയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇതേപോലുരു ഇരുട്ടില്‍ തന്റെ ശരണ്യയും..?സൃഷ്‌ടികളുടെ പുതുമയ്‌ക്കായ് നാടു മുഴുവന്‍ കണ്ണും കാതും കൂര്‍മ്മിപ്പിച്ചു നടന്നപ്പോഴും തന്നിലേക്ക് ഒരു നിമിഷം ശ്രദ്ധിക്കാന്‍ മറന്നു.അയാള്‍ മറ്റൊരു ലഹരി പന്തം കത്തിച്ചു ചുണ്ടോട് ചേര്‍ത്തു..വീണ്ടും വീണ്ടും ആഞ്ഞു വലിച്ചു.കുറേ കാല്പെരുമാറ്റങ്ങള്‍ അയാള്‍ക്കരികിലേക്കെത്തി. തൊട്ടടുത്തെത്തിയപ്പോഴാണ് വ്യക്തമായി കാണാനായത്..സൈറ, ജാസ്‌മിന്‍, ലേഖ, വിജയന്‍, ഉമ്മര്‍..മറ്റു പലരും..!എല്ലാം താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍.!"ഹേ, കഥാകാരാ, സ്‌നേഹത്തിന്റെ ബന്ധനം ബന്ധങ്ങലിലെ സ്‌നേഹം ഇതൊന്നുമറിയാത്ത, ജീവിതമെന്തെന്നറിയാത്ത താന്‍ എങ്ങിനെ ഇവയൊക്കെ എഴുതിക്കൂട്ടി ?.സമൂഹത്തിന്റെ അവഗണന ഏറ്റവാങ്ങുവാനായി എന്തിനു ഞങ്ങളെ ഒക്കെ സൃഷ്‌ടിച്ചു? ഭ്രാന്തമായി ലഹരിക്കടിമപ്പെട്ട് തൂലികയാല്‍ ഞങ്ങളെ കോറിയിടുമ്പോള്‍ ഞങ്ങളുടെ നിരപരാധിത്തം, വേദന ഇവയൊന്നും നീചിന്തിക്കറില്ലായിരുന്നല്ലോ? തങ്ങളോടൊപ്പം നില്‍ക്കുന്ന അക്ഷരത്തെ സ്‌നേഹിക്കുന്ന ഒരു വലിയ വിഭാഗം ഭാഷാസ്‌നേഹികളെ നീ മറന്നു.അതാ താങ്കള്‍ക്ക് പറ്റിയ തെറ്റ്. വേണ്ട, ഇവിടെ ഇനിയും ഒരു പുതിയ ജന്മം താങ്കളുടെ തൂലികയില്‍ പിറക്കാതിരിക്കട്ടേ...കണ്ണിലും തലച്ചോറിനുള്ളിലും പിന്നെ മനോമുകുരത്തിലാകമാനവും എഴുതാന്‍ വച്ചിരുന്ന പേപ്പറിലും, അയാള്‍ക്കു ചുറ്റും അവര്‍ നൃത്തം ചെയ്‌തു ആടിപ്പാടി നടന്നു."സ്‌റ്റോപ്പിറ്റ്...!!!" മോഹനചന്ദ്രന്‍ ഒന്നട്ടഹസിച്ചു."ഹ..ഹാ ഇവിടെ പലരും പലവട്ടം ശ്രമിച്ചിട്ടും മോഹനചന്ദ്രന്‍ തോറ്റിട്ടില്ല, പിന്നല്ലെ എന്റ തൂലികയില്‍ മാത്രം പിറന്ന നിങ്ങള്‍? സാഹിത്യരചനക്കു മാത്രമേ തനിക്കീ ലഹരികള്‍ ആവശ്യമുള്ളൂ..വേണ്ട സാഹിത്യകാരനായ മോഹനചന്ദ്രന്റെ കഥ ഇവിടെ തീരട്ടെ, എന്നിലെ അറിവുകള്‍ കുറെ കുരുന്നുകള്‍ക്ക് പകര്‍ന്നു കൊടുത്താല്‍ എനിക്കും ശരണ്യക്കും അരൂണിനും സസുഖം കഴിയാം..ക്ലിപ് ബോര്‍ഡിലെ പേപ്പറില്‍ വിറക്കുന്ന കൈകളോടെ അയാള്‍ എഴുതി..."പ്രിയ പപ്പേട്ടന്, മുറി ഒഴിയുകയാണ്. വാടക കുടിശിഖ തീര്‍ക്കാന്‍ എനിക്ക് ഒരു മാര്‍ഗവും ഇല്ല.പകരം മുറിയിലുള്ള തന്റെ പുസ്‌തകങ്ങള്‍ മുഴുവന്‍ ഞാന്‍ ഏട്ടനു തരുന്നു. അക്ഷരങ്ങളുടെ പവിത്രതയറിയാവുന്ന താങ്കള്‍ എങ്ങിനെ കൂട്ടികിഴിച്ചു നോക്കിയാലും ലാമേ കാണൂ.ഒരു നല്ല ഭര്‍ത്താവായി അചഛനായി കുടുമ്പസമേതം ഒരുനാള്‍ ഞാന്‍ ഇവിടെ തിരിച്ചെത്തും അന്ന് ഐ മുറി ഒഴിവാണെങ്കില്‍ ഒരു ദിവസം കൂടി എനിക്ക് തരണം. പഴയ ഓര്‍മ്മകളുമായ് ഒരുനാള്‍ കൂടി അന്തിയുറങ്ങാന്‍ മാത്രം.സ‌നേഹം.മോഹനചന്ദ്രന്‍.മുറിപൂട്ടി സാവധാനം താഴേക്കിറങ്ങി, താക്കോലും കത്തും പപ്പേട്ടന്റെ വാതില്‍ പടിയില്‍ വച്ചു തിരികെ നടന്നു കാലുകള്‍ കൊഴയുന്നു, കാലുകള്‍ക്ക് വല്ലാത്ത ഭാരവും. കാലുകള്‍ വലിച്ചു വച്ച് അയാള്‍ മുന്നോട്ടു നടന്നു.ലഹരി തലച്ചോറിനെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.ലഹരി കുത്തിനിറച്ച മറ്റൊരു ബീഡികൂടി അയാള്‍ സഞ്ചിയില്‍ നിന്നും എടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു. തുടരെ, ഒരുതരം ഭ്രാന്തമായ ആവേശത്തോടെ.നടന്ന് പുറത്തിറങ്ങി കടത്തിണ്ണയിലെ ആ സ്ത്രീക്കരികിലേക്കു നടന്നു"എന്താ എന്തു വേണം..? ഇപ്പോള്‍ എനിക്കു വയ്യ, പൊയ്‌ക്കോ അവിടുന്നു..പാതിരാത്രിയാവുമ്പോള്‍ കുടിച്ചോണ്ടിറങ്ങിക്കോളും മനുഷ്യനെ ശല്ല്യം ചെയ്യാന്‍." അവര്‍ ശബ്ദന്‍ ഉയര്‍ത്തി തുടര്‍ന്നും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. മറ്റാരും സഹായത്തിനില്ലാത്ത ഒരിടത്ത് ശത്രുവിന്റെ മുന്നില്‍ ഒറ്റപ്പെട്ടുപോയ ഒരാളുടെ സ്വദൈര്യം സംഭരിക്കലാകാം ആ ശബ്ദം.എന്നാലും അവരുടെ മുഖത്തും വന്യമായ ഒരു ഭീതി നിലനിന്നിരുന്നു.അവരുടെ വാക്കുകള്‍ വകവെക്കാതെ അയാള്‍ കുട്ടിയുടെ അടുത്തുചെന്ന് കുനിഞ്ഞ് തന്റെ എല്ലാമെല്ലാമായ തൂലികയും ബാക്കി ഉണ്ടായിരുന്ന നോട്ടുകളും ആ കുഞ്ഞു കൈകളിലേക്കു വച്ചു കൊടുത്ത ശേഷം ആ കുരുന്നു തലയില്‍ കൈവച്ച് അയാള്‍ പതുക്കെ പറഞ്ഞു.'പഠിച്ചു വലുതായി മിടുക്കനാവുമ്പോഴേക്കും നീയും എഴുതണം. ഭാഷക്ക് വേണ്ടി, ഭാഷയെ സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി. ജീവിതത്തിന്റെ ഇരുളും വെളിച്ചവും ശരിക്കും അനുഭവിച്ചു വളരുന്ന നിനക്കേ ജീവിതഗന്ധിയായി എഴുതാനാവൂ..അയാള്‍ തിരികെ നടക്കുന്നതിനിടെ അവര്‍ ആശ്ചര്യത്തോടെ അയാളെ നോക്കി എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. സൊഡിയം വേപ്പര്‍ലാമ്പിന്റെ വെളിച്ചത്തില്‍ രണ്ടു വെള്ളി രേഖകള്‍ പോലെ പാളം അനന്തതയിലേക്കു നീണ്ടുകിടക്കുന്നു. ഈ രേഖകള്‍ ഒരിക്കലും കൂടിചേരില്ലേ..?തന്നേയും ശരണ്യയേയും പോലെ..?ഉണ്ട് ഇതിനും ഒരു സംഗമസ്ഥാനമുണ്ട്. തമ്മില്‍ ഒന്നാവുന്ന ഒരു ശുഭമുഹൂര്‍‌ത്തം..!തനിക്ക് അവിടെയെത്തണം , അതു മാത്രമാണ് ഇനി തന്റെ ലക്ഷ്യം.അടഞ്ഞപോകുന്ന കണ്ണുകളും, ഭാരമുള്ള കാലുകളും വലിച്ച് ആ പാളത്തിലൂടെ അയാള്‍ മുന്നോട്ടു നടന്നു.ഇങ്ങനെ നടന്നാല്‍ തന്റെ ശിഷ്‌ടകാലും മുഴുവനെടുത്താലും എങ്ങുമെത്തില്ലെന്നുറച്ച അയാള്‍ വേഗതയില്‍ നടന്നു പിന്നെ ഓടി..എവിടെയൊക്കെയോ തട്ടിവീണെങ്കിലും വീണ്ടും എഴുന്നേറ്റ് അയാള്‍ ഓടിക്കോണ്ടേയിരുന്നു. ഇരുളിലൂടെ എതിരേ വരുന്ന തീഗോളം അയാള്‍ കണ്ടു.അയാളുടെ ഭ്രാന്തമായ മനസു വിലക്കി, ഇല്ല ഒരു തടസ്സവും തന്നെ പിന്തിരിപ്പിച്ചുകൂടാ. എത്രയും പെട്ടെന്നു തനിക്കവിടെയെത്തണം.മനസില്‍ ശരണ്യയും മകന്‍ അരൂണും മാത്രം..അയാളുടെ ബലക്ഷയം സംഭവിച്ച കാലുകള്‍ മുന്നോട്ടു നീങ്ങികോണ്ടേയിരുന്നു..

മഴ..!

എന്തെന്തു ഭാവങ്ങളാണതിന്..!
പ്രൈമറിക്ലാസ്സുകളില്‍ കുടെ ഓടിക്കളിക്കുന്ന കുസൃതിയായ കൊച്ചു കൂട്ടുകാരനായി, കൗമാരത്തില്‍ കാതില്‍ പ്രണയമന്ത്രമോതുന്ന കാമുകനായി, യൗവനാരംഭത്തില്‍ ഒരുപാടു മോഹങ്ങളുമായി രാത്രിയില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടുമ്പോള്‍ താരാട്ടുപാടുന്ന ഗന്ധര്‍‌വനായി, അങ്ങിനെ അങ്ങിനെ..
എന്നാല്‍ ഇന്ന് ഈ മഴ ഒരു അപശകുനമായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. മോഹങ്ങള്‍ നഷ്ടടപെട്ട, കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്ന ഒരുകാല്‍ തളര്‍ന്ന ഈ സൈറക്ക് എന്തു സ്വപ്‌നങ്ങള്‍.?
അടുക്കളയില്‍ നിന്നും ഉമ്മയുടെ ഒച്ച കേള്‍ക്കാം.
"എത്ര പറഞ്ഞതാ മഴക്കാലമാകുന്നതിനു മുന്‍പ് ഈ ഓടൊക്കെ ഒന്ന് മാറ്റിയിടീക്കണമെന്ന്. ആരുകേള്‍ക്കാന്‍, ഇപ്പൊ നോക്ക് ഒരു തള്ളി വെള്ളം പുറത്തേക്ക് പോകാതെ അകത്തോട്ടൊലിക്കുവാ..."
"ചോര്‍‌ച്ചയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളതുള്ളികള്‍ക്ക് പാത്രം വച്ചു മടുത്തതു കൊണ്ടാണ് ഉമ്മയുടെ ഈ പരാതി. അല്ല, ബാപ്പ എന്തു ചെയ്യാനാ ?. ഒരു മോട്ടോര്‍ മെക്കാനിക്കിന് ഇന്നത്തെകാലത്ത് എന്തു വരുമാനം കിട്ടാനാ. അതില്‍ നിന്നും തന്റെ ഇളയ രണ്ടുപേരേ പഠിപ്പിക്കണം പിന്നെ ടെലിഫോണ്‍, കറന്റ്, വീട്ടുചിലവ് ഇതിനൊക്കെ പണം വെറെ".
സൈക്കിള്‍ കയറ്റിവയ്കുന്ന ശബ്ദം കേള്‍ക്കാം ബാപ്പയാകും. സൈറ വേഗം പടിവാതുക്കലെത്തുമ്പോള്‍ നനഞ്ഞ് തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് മുറുക്കി പിഴിഞ്ഞ് മുഖവും കൈയും തുടച്ചു കൊണ്ട് ഉസ്‌മാന്‍ കയറിവരുകയായിരുന്നു.
'ഓ..നല്ല തണുപ്പ് മോള്‍ ഉമ്മായോട് ചെന്ന് നല്ല ചൂടില്‍ ഒരു കടുചായ കൊണ്ടുവരാന്‍ പറ'.
വാപ്പയുടെ മനമറിയാവുന്ന ഉമ്മ അപ്പോഴേക്കും ചായയുമായി എത്തിക്കഴിഞ്ഞിരുന്നു. തിണ്ണയിലെ കസേരയില്‍ തന്നെയിരുന്നു ചായ ഊതികുടിക്കുമ്പോള്‍ ഉമ്മപറഞ്ഞു.
"ഈ മഹക്കാലത്ത് അധികം ഇരുട്ടാകുന്നതിനു മുന്‍പ് വന്നൂടേ ?. എന്തിനാ ഇങ്ങനെ നനഞ്ഞ് ?.
"ഇന്നിത്തിരി പണിയുണ്ടായിരുന്നു സൈനൂ. നമ്മുടെ കറുകപ്പാടത്തെ മൂസാഹാജിയുടെ മോനില്ലെ സൗദിയിലുള്ള ? അവന്റെ കാറു ശരിയാക്കാന്‍ വന്നിരുന്നു. അതാ ഇന്നു താമസിച്ചത്. പിന്നെ അവന്‍ എനിക്ക് ഒരു വിസ ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവിടെ ചെന്നിട്ട് ജോലി കണ്ടെത്തണം. ജോലി കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ തിരിച്ചു വരേണ്ടിവരും അതുകൊണ്ട് തല്‍കാലം ഇത് ആരും അറിയേണ്ട്.
"അതിന് വിസാക്കൊക്കെ ഒരുപാട് പൈസ ആകില്ലേ ?" : ഉമ്മയുടെ സംശയം.
'ഇല്ല, അത് നമ്മള്‍ ജോലികിട്ടിക്കഴിഞ്ഞ് കൊടുത്താ മതീന്നാ പറഞ്ഞിരിക്കുന്നത്'.
പക്ഷേ, ബപ്പയുടെ മുഖത്ത് എന്തോ ഒരു വലിയ വിഷമം തളംകെട്ടി നില്‍കുന്നത് സൈറ ശ്രദ്ധിക്കാതിരുന്നില്ല. ഇത്രയും കാലം വീടു വിട്ടു പിരിഞ്ഞു നില്‍ക്കാത്ത ബാപ്പ പെട്ടെന്ന് കുടുമ്പം വിട്ട് പോകേണ്ടി വരുന്ന വിഷമമായിരിക്കും.
ഒരു വ്യാഴാച്ച രാവിലെ കടയില്‍ പോയ ഉസ്മാന്‍ ഉടനെ തിരിച്ചെത്തി. ഭാര്യയോട് പറഞ്ഞു
'സൈനൂ, എന്റെ വിസ ശരിയായി. അടുത്ത വെള്ളിയാഴ്ച പോകണം. പിന്നെ നാളെ അവര്‍ വിസയും ടിക്കറ്റും ഒക്കെയായി ജുമാ നിസ്കാരം കഴിഞ്ഞ് വരുന്നുണ്ട് നീ വല്ല ഇറച്ചി ഒക്കെ വാങ്ങി അവര്‍ക്ക് ചോറു കരുതണം കേട്ടാ.
വാപ്പയുടെ ഒരുതരം വെപ്രാളം കണ്ടപ്പോള്‍ സൈറ മനസില്‍ ചിരിച്ചു .
'പാവം, ആദ്യമായി പോകുന്നതിന്റെ പേടിയാകും. എല്ലാവരും അങ്ങിനെയൊക്കെതന്നെയാണല്ലോ.
പിറ്റേ ദിവസം.
ഉമ്മ നെയ്ച്ചോറും ഇറച്ചികറിയും ഒക്കെ നേരത്തേ റെഡിയാക്കി കഴിഞ്ഞിരുന്നു. രണ്ടു മണിയോടെ ഒരു കാറില്‍ മൂന്നുപേര്‍ വന്നിറങ്ങി. ഉമ്മ അടുക്കളയില്‍ പപ്പടം കാച്ചുന്നതിന്റെ ഒക്കെ തിരക്കിലാ.
'അസ്സലാമു അലൈക്കും..' മൂന്നുപേരും ഒരേസ്വരത്തില്‍ പറഞ്ഞു കൊണ്ട് അകത്തോട്ട് കയറി വന്നു ബാപ്പയുടെ കൈകുലുക്കി.
ങാ, വാ വാ..ഇരിക്ക് "
അവരെ സ്വീകരിച്ചിരുത്തി അടുത്ത കസേരയില്‍ തന്നെ ഉസ്മാനും ഇരുന്നു. മറ്റുള്ളവര്‍ എന്തോ രഹസ്യം പറയാനെന്നോണം കസേര ഉസ്മാനിലേക്ക് അടിപ്പിച്ചിടുന്നത് കണ്ട സൈറ ഒരു കൗതുകം പോലെ വാതിലിനു പിന്നില്‍ മറഞ്ഞിരുന്നു ശ്രദ്ധിച്ചു. അതില്‍ ഒരാള്‍ ചിലപേപ്പറുകള്‍ കൊടുത്തിട്ട് പറഞ്ഞു
"ദേ ഇതാണ് വിസയും ടിക്കറ്റും. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം നാലരക്കാ ഫ്ലൈറ്റ്. ടിക്കറ്റ് ഓക്കെയാണ്".
ഒപ്പം മറ്റൊരാള്‍ സാമാന്യം വലിയ ഒരു ബാഗ് കൊടുത്തിട്ട് പറഞ്ഞു.
"ഇതാണ് ബാഗ്, ഇതില്‍ നിങ്ങളുടെ ഡ്രസ്സും കാര്യങ്ങളും ഒക്കെയുണ്ട്, പിന്നെ ഞങ്ങള്‍ പറഞ്ഞതും പ്രത്യേകം അറകളില്‍ വച്ചിട്ടുണ്ട് സംശയമുണ്ടെങ്കില്‍ നോക്കിക്കോളു. നിങ്ങള്‍ക്ക് പോലും കണ്ടെത്താനാവില്ല. ങാ, പിന്നെ ഒരു കാര്യം തല്‍കാലം മറ്റെന്തെങ്കിലും അത്യാവശ്യ സാധനങ്ങള്‍ ഉണ്ടെങ്കിലും വേറെ ബാഗ് ഒന്നും കൊണ്ട് പോകണമെന്നില്ല. ഇതില്‍ വച്ചാ മതി. എയര്‍‌പോര്‍ട്ടില്‍ ഗുലാം അഹമ്മദ് എന്ന ഒരു പാക്കിസ്താനി കാത്തുനില്‍ക്കുന്നുണ്ടാവും അയാളുടെ കൈയില്‍ ഏല്പിച്ചാല്‍ മാത്രം മതി".
അവരുടെ സംസാരത്തില്‍ നിന്നും വാപ്പയുടെ മുഖത്തെ ഭീതിയില്‍ നിന്നും സൈറക്ക് മനസിലായി അരുതാത്തതെന്തിനോ ഉള്ള പുറപ്പാടാണ് ബാപ്പയെന്ന്.
ഊണു കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും മറ്റെന്തോ തിരക്കുണ്ടെന്ന പേരില്‍ അവര്‍ വേഗം തന്നെ പോയി. അവര്‍ പടികടന്ന് കാറില്‍ കയറിയ ശേഷം അകത്തേക്ക് കയറിയ ഉസ്മാന്‍ കാണുന്നത് തന്നെ മിഴിച്ച് നോക്കി കൊണ്ട് നില്‍ക്കുന്ന സൈറയേ ആയിരുന്നു.
"ബാപ്പ എന്തൊക്കെയാ ഇത് ? എനിക്കൊന്നും മന്‍സിലാകുന്നില്ല ?"
അയാള്‍ അടുക്കളയിലേക്ക് ഒന്നു പാളിനോക്കി കൊണ്ട് സൈറയുടെ ചുമലില്‍ കൈവച്ചു പറഞ്ഞു.
"മോളെ, നീ കരുതുന്നത് പോലെ ഒന്നും ഇല്ല.അവര്‍ നമ്മുക്ക് ചെയ്തു തരുന്ന ഉപകാരത്തിന് നമ്മള്‍ തിരിച്ചും ഒരു ഉപകാരം അത്രേയുള്ളൂ. ഇതല്ലാതെ വേറെ വഴിയില്ല മോളെ, നിനക്കും ഒരു ജീവിതമൊക്കെ വേണ്ടെ, പിന്നെ നിന്റെ അനിയത്തി. നമുക്ക് ആകെയുള്ളത് ഈ ചെറിയ വീടും പറമ്പും അല്ലെ ? അതുകൂടി വിറ്റാല്‍ പിന്നെ നമ്മള്‍ എങ്ങോട്ടെക്ക് പോകും. ഇതില്‍ നമ്മള്‍ നോക്കിയാല്‍ പോലും ഒന്നും കണ്ടെത്താല്‍ സാധിക്കുകയില്ല പിന്നല്ലെ നൂറുകണക്കിനു യാത്രക്കാര്‍ വന്നുപോകുന്ന സൗദി.അതുമല്ല എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അവിടെ വക്കീലും ആളുകളും ഒക്കെയുണ്ട് സഹായത്തിന്".
അല്പം ശബ്ദം താഴ്ത്തി അയാള്‍ തുടര്‍ന്നു.
"നീ ഇക്കാര്യം ഉമ്മയോടൊന്നും പറയാന്‍ നില്‍ക്കണ്ട. മോള് ദേ, ഈ ബാഗ് അകത്തു കൊണ്ട് വക്ക്"
തല ചരിച്ച് തോളിലിരുന്ന ഉസ്മാന്റെ കൈയില്‍ മെല്ലെ ചുമ്പിച്ചിട്ടു ബാഗുമായി സൈറ അകത്തേക്ക് പോയി.
വെള്ളിയാഴ്ച..!
പുറത്ത് ശക്തമായ മഴ. ഉസ്മാന്‍ കുളികഴിഞ്ഞ് പുതിയ ഡ്രസ് ഒക്കെ ഇട്ടുവന്നപ്പോള്‍ സൈറ മനസിലോര്‍ത്തു. ബാപ്പ ഈ വേഷത്തില്‍ കൂടുതല്‍ സുന്ദരനായിരിക്കുന്നു. പത്ത് വയസ് കുറഞ്ഞതുപോലെ. ഇതുവരെയും കുടുമ്പം എന്ന ഒറ്റ ചിന്തയല്ലാതെ തനിക്കു വേണ്ടി ബാപ്പ ഒരു ഡ്രസ്സ് പോലും വാങ്ങുന്നത് അപൂര്‍‌വം എന്ന് സൈറക്ക് തോന്നി.
"എന്നാ ഇറങ്ങാം..?"
അടുത്ത് വീട്ടിലെ കുമാരേട്ടന്‍ ചോദിച്ചു.ബാഗുമായി ഇറങ്ങിയ ബാപ്പ അനിയനോടായി പറഞ്ഞു: മോനെ പഴയതു പോലെ ക്രിക്കറ്റ്കളി ഒക്കെയായി നടക്കരുത്. ഇവിടെ വേറെ ആരും ഇല്ലാത്തതാ. മക്കള്‍ നന്നായി പഠിക്കണം.പിന്നെ ഉമ്മായെ വെറുതെ ശല്യം ചെയ്യരുത് കെട്ടോ.
കൂടുതല്‍ സംസാരിക്കാന്‍ കഴിയാത്തതിനാലാകാം,കണ്ണുകൊണ്ട് സൈറയോടും ഉമ്മയോടും യാത്രപറഞ്ഞ് കുമാരേട്ടന്റെ കുടയില്‍ കയറി കാറിലേക്ക് കയറി.കാറ് കണ്ണില്‍ നിന്നും മറയുന്നത് വരെ അവരെല്ലാവരും വാതുക്കല്‍ തന്നെ നിന്നു
കാറ് കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉമ്മയും സഹോദരങ്ങളും അകത്തേക്ക് കയറി പോയി.
നിന്ന നില്പില്‍ ഒരു നിമിഷം സൈറ മനസില്‍ ഓര്‍ത്തു.
ബാപ്പ പൊകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍. ആ മുഖം വീണ്ടും ഒന്നും കാണുവാന്‍ കൊതി തോന്നുന്നു. ഇപ്പോള്‍ കാറ് മഴയത്ത് അങ്ങിനെ സാവധാനം പൊയ്‌ക്കൊണ്ടിരിക്കുകയാവും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ആദ്യമായി ബാപ്പ വിമാനത്തില്‍ കയറും പിന്നെ നീണ്ട ചില മണിക്കൂറുകള്‍ കഴിയുമ്പോള്‍ ലക്ഷങ്ങളുടെ സ്വപ്ന ഭൂമിയായ സൈദിയില്‍ വന്നിറങ്ങും. പിന്നൊന്നു കാണണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണണം. ചിലപ്പോള്‍..?
ഓരോന്നലോചിച്ച് സൈറയുടെ ഹൃദയം അസാധാരണമായി മിടിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ എയര്‍‌പോര്‍ട്ടില്‍ വച്ച് പിടിക്കപെട്ടാല്‍ ചില കേസുകള്‍ പിന്നെ..പിന്നെ ഏതെങ്കിലും ഒരു ജുമുആക്ക് ശേഷം...?
സൈറയുടെ മനസും ശരീരവും വല്ലാതെ ആടിയുലയും പോലെ തോന്നി. ചിന്തകള്‍ വല്ലാതെ കാടുകയറാന്‍ തുടങ്ങി.
ചില നേരങ്ങള്‍ക്ക് ശേഷം പതിയെ നടന്ന് മുറിയില്‍ കയറി ഡയറക്ടറിയില്‍ നോക്കി എയര്‍‌പോര്‍ട്ടിലെ നമ്പര്‍ എടുത്തു ഡയല്‍ ചെയ്തു.
ഹലോ എയര്‍‌പോര്‍ട്ടല്ലേ, ഒരു ഇന്‍ഫോര്‍‌മേഷന്‍ !. ഇന്ന് നാലരക്ക് സൗദിയിലേക്ക് പോകുന്ന ഉസ്മാന്‍ എന്നയാളുടെ ബാഗില്‍..ബാഗില്‍....
വാചകം മുഴുപ്പിക്കും മുന്‍പ് റിസീവര്‍ ഊര്‍ന്നു താഴേക്ക് വീണു.
"എന്നോട് ക്ഷമിക്കെന്റെ പൊന്നു ബാപ്പ. ഈ രാജ്യത്തെ ഏത് കാരാഗ്രഹത്തില്‍ കിടന്നാലും എന്റെ ബാപ്പ ജീവനോടെ ഉണ്ടെന്നും നാളെ തിരികെ വരും എന്നെങ്കിലും ഞങ്ങള്‍ക്ക് ആശ്വാസം കൊള്ളാമല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുകയെങ്കിലും ആവാമല്ലോ. ഈ ഒറ്റക്കാലി മോളുടെ ഭാവിയെ കരുതിയല്ലേ ബാപ്പ ഇങ്ങനെ? ഞങ്ങള്‍ക്ക് ഒന്നും വേണ്ട ബാപ്പയെ മാത്രം മതി..ബാപ്പയെ മാത്രം മതി".
റിസീവര്‍ താഴെ വീഴുന്ന ശബ്ദം കേട്ട് മുറിയിലേക്ക് വന്ന ഉമ്മയും സഹോദരങ്ങളും കാണുന്നത് ഒരു ഹിസ്റ്റീരിയ രോഗിയേപ്പോലെ തറയില്‍ കിടന്ന് തലയുരുട്ടുന്ന സൈറയേ ആയിരുന്നു.
പുറത്ത് ആരോടോ ഉള്ള പകപോലെ മഴ ശക്തയോടെ പെയ്യാന്‍ തുടങ്ങി.

കഥ

കഥ എഴുതണമെന്ന് തോന്നിയപ്പോള്‍, എന്ത് കഥയെഴുതും എന്നൊരു ചിന്ത വന്നു.
എളുപ്പമുള്ളതെഴുതാം.അമ്മയെക്കുറിച്ചായാലോ?സ്നേഹം എന്നെഴുതിത്തുടങ്ങി. അതുമാത്രം മതി കഥയില്‍. ആ വാക്കില്‍ ഇല്ലാത്തത് ഒന്നുമില്ലല്ലോ.
അച്ഛനെക്കുറിച്ചായാലോ?രണ്ട് വാക്ക് കിട്ടി. സ്നേഹം, സംരക്ഷണം. ഇനിയൊന്നും വേണ്ടല്ലോ.
കൂടപ്പിറപ്പുകളെക്കുറിച്ചായാലോ?സ്നേഹം, സംരക്ഷണം, ഇണക്കം, പിണക്കം, തമാശ, കാര്യം. ഇത്രേം മതി. സുഹൃത്തുക്കളെക്കുറിച്ചായാലോ?സ്നേഹം, ഇണക്കം, പിണക്കം, ചിരി, കരച്ചില്‍, തമാശ, കാര്യം. അവരെക്കുറിച്ചൊക്കെ എഴുതാന്‍ തുടങ്ങിയാലും വളരെക്കുറച്ച് വാക്കില്‍, വലിയൊരു കഥയായി തീരുന്നത്. അതുകൊണ്ട് കഥയെക്കുറിച്ച് വീണ്ടും ആലോചിച്ചു.
കുറേ വാക്കുകളില്‍, നീണ്ട ഒരു കഥ വേണം. സ്വന്തം കഥ ആയാലോ?തുടങ്ങി. ആദ്യവാക്ക്, ഞാന്‍ എന്നെഴുതിയിട്ട്, വിരാമചിഹ്നം വേണമോ, ആശ്ചര്യചിഹ്നം വേണമോ എന്നാലോചിച്ചിട്ട്, ഒരെത്തും പിടിയും കിട്ടുന്നില്ല.
അതു കഴിഞ്ഞാലല്ലേ അടുത്ത വാക്കിലേക്കോ, വാചകത്തിലേക്കോ കടക്കാന്‍ പറ്റൂ.

ജീവിത വിജയം

ബാഗ്ദാദില്‍ ജീവിച്ചിരുന്ന മടിയനായ മനുഷ്യന് ഒരിക്കല്‍ ഒരു വീണ്ടുവിജാരമുണ്ടായി. അദ്ദേഹം ആ നാട്ടിലെ പ്രസിദ്ധനായ ഒരു തത്ത്വചിന്തകനെ സമീപിചു പറഞു. " എനിക്ക് നന്നായാല്‍ കൊള്ളാമെന്നുണ്ട്, പക്ഷെ, ഞാനൊരു കുഴിമടിയനാണ്. ജീവിത വിജയത്തിന് വലിയ കാര്യങ്ളളൊന്നും പ്രവര്‍ത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയില്ല, അതിനാല്‍ ലളിതമായ വല്ല ഉപദേശങളും നല്‍കിയാല്‍ നന്നായിരുന്നു." ചിന്തകന്‍ നല്‍കിയ ഉപദേശം ഇതായിരുന്നു. ശയനമുറിയില്‍ കിടക്കക്ക് അഭിമുഖമായി ഭിത്തിയില്‍ ഒരു വലിയ ചോദ്യചിഹ്നം വരക്കുക ! നിത്യവും ഉറങുന്നതിന് മുന്‍ബ് അല്‍പസമയം അത് ശ്രദ്ധിക്കുക. ഇന്നത്തെ ദിവസം വിജയത്തിലേക്കോ പരാജയത്തിലെക്കോ ?...........ചിന്തിക്കുക ! മടിയനായ മനുഷ്യന്‍ തത്വചിന്ത്കന്‍ പറഞപ്രകാരം പ്രവര്‍ത്തിച്ചു. താന്‍ ചെയ്യാതിരുന്ന് ഓരോ കാര്യങളെയും കുറിച്ച ചിന്ത ഉണരാന്‍ തുടങിയപ്പോള്‍ അല്പനാളുകളോടെ അദ്ദേഹത്തിന് മടിപിടിച്ചിരിക്കാന്‍ കഴിയാതെയായി. അലസത മാറിയ ആ മനുഷ്യന്‍ ഊര്‍ജ്ജ്സ്വലതയോടെ ശിഷ്ട്ജീവിതം ചിലവഴിച്ചു. സ്വയം മാറ്റങളുണ്ടാവണമെന്ന് ചിന്ത മനസ്സില്‍ ഉയരുന്ബോഴേ ഒരാള്‍ക്കും ജീവിതത്തില്‍ വിജയശ്രീലാളിതനാവാന്‍ കഴിയൂ......

വെള്ളരിക്കാ പട്ടണം